സുരക്ഷ അല്‍പം കുറഞ്ഞാലും പൊതുജനങ്ങള്‍ക്ക് സ്ത്രീകളെ കയറിപ്പിടിക്കാന്‍ ഒരു അവകാശവും ഇല്ല, ആ പെണ്‍കുട്ടികളെ ഞാന്‍ പിന്തുണയ്ക്കുന്നു: ശ്വേത മേനോന്‍

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരിട്ട ലൈംഗികാതിക്രമത്തില്‍ പ്രതികരണവുമായി ശ്വേത മേനോന്‍. നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ നാം ഇപ്പോഴും ഇതൊക്കെത്തന്നെ കേട്ടുകൊണ്ടിരിക്കുന്നു എന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്ന് അവര്‍ പറഞ്ഞു.

ഒരു സിനിമയില്‍ അഭിനയിച്ചവര്‍ക്ക് അതിന്റെ പ്രമോഷന് വേണ്ടി പുറത്തിറങ്ങി നടക്കാതിരിക്കാന്‍ കഴിയില്ല. കോഴിക്കോട് മാത്രമല്ല ലോകത്തിന്റെ ഏത് കോണിലായാലും സ്ത്രീകള്‍ക്ക് പേടി കൂടാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയണം. നൂറു ശതമാനം സാക്ഷരതയുള്ള ഒരു സംസ്ഥാനത്താണ് നമ്മള്‍ ജീവിക്കുന്നത്, ആ ഒരു ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങി നടക്കുന്നത്. ശാരീരികമായി കയ്യേറ്റം ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ശ്വേത പറഞ്ഞു.

നമ്മളെ ഒരാള്‍ കയറിപ്പിടിക്കുമ്പോള്‍ ആ സമയത്ത് പൊലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്നു വരില്ല. അനുവാദമില്ലാത്ത സ്പര്‍ശനം ഒരു പെണ്‍കുട്ടിയെ എത്രമാത്രം തളര്‍ത്തുമെന്ന് അവള്‍ക്കു മാത്രമേ അറിയൂ.

ആക്രമണങ്ങളില്‍ പെടുന്ന പെണ്‍കുട്ടികളുടെ സ്വഭാവത്തെയും വസ്ത്രധാരണത്തെയും മോശമായി ചിത്രീകരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചെയ്യുന്നത്. ഇതെല്ലാം ഞാന്‍ അനുഭവിച്ചതാണ്. ചര്‍ച്ച ചെയ്യേണ്ട കാര്യം വിട്ടിട്ട് ബാക്കി എല്ലാം ചര്‍ച്ച നടത്തും. സിനിമയുടെ പ്രൊഡക്ഷനിലുള്ളവര്‍ കൂടെ വരുന്ന താരങ്ങളുടെ സുരക്ഷയില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതാണ്.

ഇനിയിപ്പോള്‍ സുരക്ഷ അല്‍പം കുറഞ്ഞാലും പൊതു ജനങ്ങള്‍ക്ക് സ്ത്രീകളെ കയറിപ്പിടിക്കാന്‍ ഒരു അവകാശവും ഇല്ല. ഞാന്‍ 1999ലും 2004ലും 2013ലും സംസാരിച്ചതു തന്നെ ഇപ്പോള്‍ 2022 ലും സംസാരിക്കേണ്ടി വരുന്നു എന്നത് കഷ്ടമാണ്. സ്ത്രീക്കും പുരുഷനും തുല്യത വേണം എന്ന് ഞാന്‍ അന്നു മുതല്‍ പറയുന്ന കാര്യമാണ്.

ആണ്‍പെണ്‍ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങളെ സ്‌കൂളുകളില്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നലെ ശാരീരിക അതിക്രമത്തിന് വിധേയരായ രണ്ടുപെണ്‍കുട്ടികളെയും ഞാന്‍ പിന്തുണയ്ക്കുന്നു.