'രോമാഞ്ചം' കണ്ടിട്ട് എനിക്ക് ചിരിയൊന്നും വന്നില്ല.. 'ലിയോ' കണ്ടിട്ട് ഒന്നും തോന്നിയതുമില്ല, ഇതൊന്നും എനിക്ക് ദഹിക്കില്ല: സുരേഷ് കുമാര്‍

‘രോമാഞ്ചം’, ‘ലിയോ’ എന്നീ ഹിറ്റ് സിനിമകള്‍ കണ്ടിട്ട് തനിക്ക് ഒന്നും തോന്നിയിട്ടില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. രോമാഞ്ചം കണ്ടിട്ട് യുവതലമുറ ചിരിക്കുന്നത് പോലെ തനിക്ക് ചിരി വന്നില്ല എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. ലിയോ കണ്ടിട്ട് തനിക്ക് ദഹിച്ചില്ലെന്നും നിര്‍മ്മാതാവ് പറഞ്ഞു.

നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് സുരേഷ് കുമാറിന്റെ പ്രതികരണം.

”രോമാഞ്ചം ഞാന്‍ പോയി കണ്ടാല്‍ എനിക്ക് അത്ര രസകരമായി തോന്നില്ല. നിങ്ങള്‍ പോയിരുന്ന് ചിരിക്കുന്നുണ്ട്. ആ പടം കണ്ടിട്ട് സത്യത്തില്‍ എനിക്ക് ചിരി വന്നില്ല. ആ പടം മോശമാണ് എന്നല്ല ഞാന്‍ പറയുന്നത്. എനിക്കത് അത്ര ആസ്വദിക്കാന്‍ പറ്റിയില്ല. നിങ്ങള്‍ക്ക് അത് ആസ്വദിക്കാന്‍ പറ്റുന്നുണ്ടായിരിക്കും.”

”നിങ്ങളുടെയൊക്കെ മൈന്‍ഡ് സെറ്റ് മാറി എന്നുള്ളതാണ് അതിന്റെ അര്‍ഥം. ഞാനൊരു പഴയ ആളാണ്. ഇപ്പോള്‍ കഥ കേള്‍ക്കാന്‍ എനിക്ക് ആശയക്കുഴപ്പമാണ്. ആരെങ്കിലും ഇപ്പോള്‍ കഥ പറയാന്‍ ഏന്റടുത്തു വന്നാല്‍ ഞാന്‍ എന്റെ മകളുടെ അടുത്ത് പറയും, നീ ഒന്ന് കേട്ട് നോക്കൂ എന്ന്. ഞാന്‍ വിലയിരുത്തുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല.”

”അതുകൊണ്ടാണ് ഒരു മാറ്റം വേണമെന്ന് വിചാരിക്കുന്നത്. ലോകേഷിനെ ഒക്കെ പോലെ പ്രഗല്‍ഭരായ സംവിധായകര്‍ ഇവിടെയുമുണ്ട്. തമിഴ് സിനിമയ്ക്ക് ഇവിടെ വലിയൊരു പ്രേക്ഷകരുണ്ട്. ലിയോ എന്ന സിനിമ കണ്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. അതില്‍ ക്ലൈമാക്‌സിലെ ഫൈറ്റില്‍ 200 പേരെ ഒരാള്‍ ഇടിച്ചിടുന്നുണ്ട്.”

”അത്തരം സൂപ്പര്‍ ഹ്യൂമന്‍ ആയിട്ടുള്ള ആളുകള്‍ ഉണ്ടോ? പക്ഷേ അതാണ് എല്ലാവര്‍ക്കും ഇഷ്ടമെന്നാണ് കയ്യടി കണ്ടിട്ട് എനിക്ക് മനസിലായത്. നമുക്കൊന്നും അത് ദഹിക്കില്ല എന്നാണ് ഞാന്‍ പറഞ്ഞത്. നമ്മള്‍ തമ്മില്‍ തലമുറകളുടെ ഒരു വ്യത്യാസം വരുന്നുണ്ട്” എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.