സാമന്ത സഹതാപം നേടാന്‍ ശ്രമിക്കുകയാണ്, സ്റ്റാര്‍ നായിക എന്ന പദവി അവര്‍ക്ക് നഷ്ടമായി; നടിക്ക് എതിരെ നിര്‍മ്മാതാവ്

സാമന്തയുടെ സിനിമാജീവിതം അവസാനിച്ചെന്ന് നിര്‍മ്മാതാവ് ചിട്ടിബാബു. ‘ശാകുന്തളം’ പ്രതീക്ഷിച്ചത്ര വിജയമാകാത്ത സാഹചര്യത്തിലാണ് നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്. ‘പുഷ്പ’യിലെ ഐറ്റം സോംഗ് പോലും ചെയ്തത് ജീവിക്കാനുള്ള മാര്‍ഗത്തിന് വേണ്ടിയാണ് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

സിനിമയുടെ പ്രമോഷന് വേണ്ടി സാമന്ത വിലകുറഞ്ഞ തന്ത്രങ്ങളാണ് പയറ്റുന്നത്. വിവാഹമോചനത്തിന് ശേഷം പുഷ്പയില്‍ ഐറ്റം സോംഗ് ചെയ്തത് ജീവിക്കാനുള്ള മാര്‍ഗത്തിനു വേണ്ടിയാണ്. സ്റ്റാര്‍ നായിക എന്ന പദവി നഷ്ടപ്പെട്ടതോടെ മുന്നില്‍ വരുന്ന അവസരങ്ങളെല്ലാം അവര്‍ സ്വീകരിക്കുകയാണ്. നായികയായുള്ള നടിയുടെ കരിയര്‍ അവസാനിച്ചു.

ഇനി താരപദവിയിലേക്ക് തിരിച്ചെത്താന്‍ അവര്‍ക്ക് കഴിയില്ല. ഇനി ലഭിക്കുന്ന അവസരങ്ങള്‍ സ്വീകരിച്ച് അവര്‍ക്ക് മുന്നോട്ടു പോകാം. യശോദ സിനിമയുടെ പ്രമോഷന് ഇടയില്‍ അവര്‍ കരഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിച്ചു. ശാകുന്തളത്തിന്റെ പ്രമോഷനും ഇത് തന്നെയാണ് അവര്‍ ചെയ്തത്. മരിക്കുന്നതിന് മുമ്പ് ഈ വേഷം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു.

തൊണ്ടയില്‍ നിന്ന് ശബ്ദം പുറത്തെടുക്കാന്‍ കഴിയാത്തതിനാല്‍ തനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് അവര്‍ സഹതാപം നേടാന്‍ ശ്രമിക്കുകയാണ്. എല്ലാ സമയത്തും സെന്റിമെന്റ്‌സ് കൊണ്ട് ഫലം കാണില്ല. സിനിമയും കഥാപാത്രവും നല്ലതാണെങ്കില്‍ ജനങ്ങള്‍ കാണും. സാമന്ത ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് വില കുറഞ്ഞതും ഭ്രാന്തവുമായ പ്രവൃത്തികളാണ്.

ശാകുന്തളത്തില്‍ സാമന്ത പ്രധാന വേഷത്തില്‍ എത്തുന്നത് അറിഞ്ഞപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടു. നായികാപദവി നഷ്ടപ്പെട്ട സാമന്തയ്ക്ക് എങ്ങനെ ശകുന്തളയുടെ വേഷം ലഭിച്ചുവെന്നാണ് താന്‍ അത്ഭുതപ്പെട്ടത് എന്ന് ചിട്ടിബാബു പറഞ്ഞു എന്നാണ് സിയാസറ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.