'താഴ്മയായി അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ ചൊവികൊണ്ടില്ല', മുംബൈയിലെ ഹോട്ടലില്‍ നിന്നും മോശം അനുഭവം; തുറന്നു പറഞ്ഞ് പ്രിയ വാര്യര്‍

മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നും നേരിട്ട മോശം പെരുമാറ്റത്തെ കുറിച്ച് നടി പ്രിയ വാര്യര്‍. ഫെണ്‍ ഗോര്‍ഗോണ്‍ എന്ന ഹോട്ടലില്‍ വച്ച് തനിക്കുണ്ടായ മോശം അനുഭവമാണ് പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വളരെ മോശമായ ആതിഥ്യമര്യാദയാണ് എന്ന് പ്രിയ കുറിച്ചു.

പ്രിയ വാര്യരുടെ കുറിപ്പ്:

ഫെണ്‍ ഗോര്‍ഗോണ്‍ എന്ന ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല എന്നുള്ളത്. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ.

അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു.

ഈ ഹോട്ടല്‍ ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടു തന്നെ എനിക്ക് ഇവരുടെ ഈ പോളിസികള്‍ ഒന്നും വായിച്ചു നോക്കാന്‍ കഴിഞ്ഞില്ല.

ഇത്തവണത്തേക്ക് മാത്രം ക്ഷമിക്കുവാന്‍ ഞാനവരോട് താഴ്മയായി അഭ്യര്‍ത്ഥിച്ചു. ഭക്ഷണത്തിന് ഞാന്‍ പണം നല്‍കിയതാണ് എന്നും അത് കളയുവാന്‍ പറ്റില്ല എന്നും പറഞ്ഞു. അവര്‍ എന്നോട് ഒന്നുകില്‍ ഭക്ഷണം കളയുക, അല്ലെങ്കില്‍ പുറത്തു നിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്.

അവര്‍ അവിടെ വലിയ ഒരു സീന്‍ തന്നെ ഉണ്ടാക്കി. ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു.