ലൂസിഫറിലെ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധത എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല, അതിങ്ങനെയല്ല: വിശദീകരിച്ച് പൃഥ്വിരാജ്

ലൂസിഫറിലെ വിവാദമായ രംഗമായിരുന്നു ക്ലൈമാക്സ് രംഗങ്ങളില്‍ കാണിക്കുന്ന ഐറ്റം ഡാന്‍സ്. സ്ത്രീവിരുദ്ധതയാണ് ആ ഐറ്റം ഡാന്‍സിലൂടെ പൃഥ്വിരാജ് കാണിച്ചിരിക്കുന്നത് എന്ന വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജന ഗണ മന എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ സംസാരിക്കവേയാണ് ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍ പൃഥ്വി നിലപാട് വ്യക്തമാക്കിയത്.

ലൂസിഫറിലെ ഐറ്റം ഡാന്‍സ് കണ്ട് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ടെങ്കില്‍ അത് ഐറ്റം ഡാന്‍സ് കണ്ടതുകൊണ്ടല്ല മറിച്ച് തന്റെ സിനിമയില്‍ ഐറ്റം ഡാന്‍സ് വന്നതുകൊണ്ടാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്ന് ഞാന്‍ പറയുകയും എന്നാല്‍ എന്റെ സിനിമയില്‍ ഒരു ഐറ്റം ഡാന്‍സ് ഉള്ളത് സ്ത്രീ വിരുദ്ധതയാണ് എന്ന് ആള്‍ക്കാര്‍ക്ക് തോന്നുകയും ചെയ്തതുകൊണ്ടായിരിക്കാം അവര്‍ നെറ്റിചുളിച്ചത്.

ഞാന്‍ ഇത് ഒരുപാട് വിശദീകരിച്ചതാണ്. എങ്കിലും പറയാം. ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഒരു പെണ്‍കുട്ടി, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായിട്ട് എനിക്ക് തോന്നുന്നില്ല.

എന്നെ സംബന്ധിച്ച് സ്ത്രീ വിരുദ്ധത എന്ന് പറയുന്നത് ഒരു പെണ്‍കുട്ടിയോട് വളരെ മോശമായി പെരുമാറുന്ന, ആ പെണ്‍കുട്ടിയെ ഹറാസ് ചെയ്യുന്ന ഒരു നായകനോട് ആ പെണ്‍കുട്ടിക്ക് പ്രണയം തോന്നുന്നു എന്ന് പറയുന്നതിനോടൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം വെച്ചിട്ട് എനിക്കത് റിലേറ്റ് ചെയ്യാന്‍ പറ്റില്ല. കാരണം ഞാന്‍ ഇപ്പോള്‍ ഒരു ഭര്‍ത്താവാണ് അച്ഛനാണ് അതുകൊണ്ടായിരിക്കാം. മറ്റേത് ഒബ്ജക്ടിഫിക്കേഷനാണ്. ആര്‍ട്ട് ഇറ്റ്സെല്‍ഫ് ഈസ് ഏന്‍ ഒബ്ജക്ടിഫിക്കേഷന്‍.