ആ സീന്‍ വലിയ ചര്‍ച്ചയായില്ല, കുറച്ച് ആളുകള്‍ മാത്രം സ്‌പോട്ട് ചെയ്ത് പറഞ്ഞു, പക്ഷെ..: പൃഥ്വിരാജ്

150 കോടി നേടി കളക്ഷനിലോ തിയേറ്ററിലോ കാര്യമായി ഇടിവ് ഒന്നുമില്ലാതെ പ്രദര്‍ശനം തുടരുകയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’. ചിത്രത്തിന്റെ വിജയാഘോഷ വേളയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചില രംഗങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. സംസാരിക്കാന്‍ പറ്റാതാവുന്ന സീനുകളെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്.

”നജീബ് മരുഭൂമിയില്‍ വന്നുപെട്ടപ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദമുണ്ട്. ഉള്ളിലുള്ള ദേഷ്യം പറഞ്ഞ് തീര്‍ക്കുന്നത് കഴിഞ്ഞാല്‍ പിന്നെ ഇയാള്‍ ഭാഷ ഉപയോഗിക്കുന്നുണ്ടാകില്ല. അവിടെ മലയാളം സംസാരിക്കാനാരുമില്ല, ഇയാള്‍ പറഞ്ഞാല്‍ അത് മനസിലാകുന്ന ആരുമില്ല.”

”ആടുകളോടോ ഒട്ടകങ്ങളോടോ ഇയാള്‍ക്കൊരു ബന്ധം ഉണ്ടെങ്കിലും ദിവസേന ഇവറ്റകളുമായി വര്‍ത്തമാനം പറയുന്നൊന്നും ഉണ്ടാകില്ല. അങ്ങനെ വരുമ്പോള്‍ ഭാഷ ഉപയോഗിക്കുന്നതിന്റെ ബ്രെയ്‌നിലെ മെമ്മറി പതുക്കെ പതുക്കെ കുറഞ്ഞു വരും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഹക്കീമിനെ കണ്ടുമുട്ടുന്നത്”

”ആ സമയത്ത് പെട്ടന്ന് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ക്ക് ഭാഷ കിട്ടുന്നില്ല എന്ന സാധനം പെര്‍ഫോമന്‍സില്‍ കൊണ്ടുവരണമെന്ന് എനിക്ക് തോന്നിയിരുന്നു. ബ്ലെസി ചേട്ടനോട് ഇത് പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം. ഇത് ഞാന്‍ ഹക്കീമിനെ കണ്ടുമുട്ടുന്ന സീനില്‍ മാത്രമല്ല മറ്റൊരു സീനിലും ചെയ്തിട്ടുണ്ട്.”

”ഇത് ഞാന്‍ ടേക്കില്‍ ചെയ്തതാണ്, ബ്ലെസി ചേട്ടന് ഓര്‍മ കാണും. ഹക്കീം ഒരു കത്തുവച്ചിട്ട് പോകുന്ന രംഗമുണ്ട്. ഞാന്‍ ഓടിപ്പോയി ആ കത്ത് എടുക്കുന്നുണ്ട്. ആദ്യം ഞാന്‍ ആ കത്ത് എടുത്തിട്ട് വായിക്കാന്‍ കുറച്ച് അധികനേരം ശ്രമിക്കും. എനിക്ക് വാക്കുകള്‍ പിടികിട്ടുന്നില്ല. കുറച്ച് സമയം പേപ്പറില്‍ നോക്കുമ്പോഴാണ് കത്ത് തിരിച്ചാണ് പിടിച്ചിരിക്കുന്നതെന്ന് മനസിലാകുന്നത്.”

”ഭാഷ തിരിച്ചറിയാനും സംസാരിക്കാനുമുള്ള ശേഷി ഇതിനോടകം ഇയാള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ എന്ന ഡീറ്റെയ്ലിങ് കൊണ്ടുവരാനാണ് ഞാന്‍ ഇതിലൂടെ ശ്രമിച്ചത്. കുറച്ച് ആളുകള്‍ ഇത് സ്‌പോട്ട് ചെയ്ത് പറഞ്ഞു, പക്ഷേ അങ്ങനെ വലിയൊരു ചര്‍ച്ചയായില്ല” എന്നാണ് പൃഥ്വിരാജ് പറയുന്നത്.