'അദ്ദേഹം എല്ലാവർക്കും ക്യാപ്റ്റൻ ആയിരുന്നു'; വിജയകാന്തിനെ അനുസ്മരിച്ച് പ്രഭുദേവ

അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ വേർപാടിൽ ദുഃഖിച്ചിരിക്കുകയാണ് തമിഴ് സിനിമലോകം. രാഷ്ട്രീയത്തിൽ നിന്നും സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് വിജയകാന്തിന്റെ മരണത്തിൽ അനുശോചനം അറിയിക്കുന്നത്.

ഇപ്പോഴിതാ നടൻ പ്രഭുദേവ വിജയകാന്തിനെ അനസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവർക്കും വിജയകാന്ത് ക്യാപ്റ്റനാണ് എന്നാണ് പ്രഭുദേവ പറയുന്നത്. കൂടാതെ ഇങ്ങനെയൊരു ഹീറോയെ താൻ കണ്ടിട്ടിട്ടില്ലെന്നും പ്രഭുദേവ ഓർമ്മിക്കുന്നു.

“വലിയ വ്യക്തിയാണ് അദ്ദേഹം. എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ക്യാപ്റ്റനാണ് അദ്ദേഹം. ഇങ്ങനെയൊരു ഹീറോയെ ഞാന്‍ കണ്ടിട്ടേയില്ല. മഹാനായ വ്യക്തിയാണ് അദ്ദേഹം. ചിലരൊന്നും ഞാനീ പറയുന്നത് വിശ്വസിക്കില്ലായിരിക്കാം അത്ര മാത്രം മഹാനായ ഹീറോയാണ് വിജയകാന്ത് സര്‍. വളരെ നല്ല മനുഷ്യന്‍. അത്ര നല്ലവനായി ഒരാള്‍ക്ക് ഇരിക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന് അത് സാധിക്കും. വലിയ മനുഷ്യനാണ് അദ്ദേഹം, വളരെ വലിയ മനുഷ്യന്‍” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  വിജയകാന്തിനെ കുറിച്ച് പ്രഭുദേവ പറഞ്ഞത്.

ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു
വിജയകാന്തിന്റെ അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ കോവിഡും ബാധിച്ചിരുന്നു. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്.

കഴിഞ്ഞ കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലായിരുന്നു വിജയകാന്ത്. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.

1952 ആഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. പുരട്ചി കലൈഞ്ജര്‍ എന്നായിരുന്നു ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രമാണ് വിജയകാന്ത് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

1994ല്‍ എംജിആര്‍ പുരസ്‌കാരം, 2001ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസെന്‍ പുരസ്‌കാരം, 2009ല്‍ ടോപ്പ് 10 ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

എംഎ കാജാ സംവിധാനം ചെയ്ത് 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടന്‍ വിജയ് യുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും. 1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകര്‍ അദ്ദേഹത്തെ വിളിച്ചുതുടങ്ങി.

നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, സത്രിയന്‍, കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തില്‍ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു.

2005ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും വിജയകാന്ത് രൂപം നല്‍കി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ വിജയിച്ചു. 2011- 2016 കാലയളവില്‍ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്