സഹോദരനായി കരുതിയ അജിത്ത് വന്നില്ല, വിജയ് വിളിച്ചത് പോലുമില്ല; നടന്മാര്‍ക്ക് എതിരെ പൊന്നമ്പലം

അടുത്തിടെയാണ് വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് നടന്‍ പൊന്നമ്പലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തന്റെ ഈ അവസ്ഥയ്ക്ക് പിന്നില്‍ അടുത്ത ബന്ധു തന്നെയാണെന്ന പൊന്നമ്പലത്തിന്റെ ആരോപണം വലിയ വാര്‍ത്തയായിരുന്നു. മദ്യത്തില്‍ സഹോദരന്‍ വിഷം കലര്‍ത്തിയതാണ് കിഡ്നി തകരാറിലാകാന്‍ കാരണമെന്നാണ് പൊന്നമ്പലം ആരോപിച്ചത്.

ഇതിനിടെ ഇപ്പോഴിതാ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ അജിത്തിനും വിജയിയ്ക്കും വിക്രമത്തിനുമെതിരെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. താന്‍ ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് ഇവരാരും തന്നെ പരിഗണിച്ചില്ലെന്നാണ് നടന്റെ ആരോപണം. ആശുപത്രിയിലായപ്പോള്‍ ഇവരൊന്നും കാണാന്‍ വന്നില്ലെന്നും തന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്തില്ലെന്നുമാണ് പൊന്നമ്പലം ആരോപിക്കുന്നത്. താന്‍ അജിത്തിനെ സഹോദരനായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ഒന്ന് ഫോണ്‍ വിളിക്കാന്‍ പോലും അജിത്ത് കൂട്ടാക്കിയില്ല. സമാനായ രീതിയില്‍ വിജയിയും തന്നെ വിളിച്ചില്ലെന്നാണ് താരം പറയുന്നത്.

ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൊന്നമ്പലത്തിന്റെ പ്രതികരണം. ഫെബ്രുവരി ആറിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊന്നമ്പലത്തിന് ഫെബ്രുവരി പത്തിനാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. അതേസമയം, അസുഖങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം താന്‍ 20ലേറെ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഈയിടെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു.