അമ്മയുടെ അവകാശവാദം 'പൊള്ള', അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്നത് വെറുതെ, നിരുപാധികം തിരിച്ചെടുത്താലേ പറയുന്നതില്‍ കാര്യമുള്ളൂ; സംഘടനയ്‌ക്കെതിരെ പത്മപ്രിയ

താരസംഘടന അമ്മയ്‌ക്കെതിരെ നടി പത്മപ്രിയ. അമ്മയില്‍ നിന്ന് രാജിവെച്ചവരെ നിരുപാധികം തിരിച്ചെടുക്കണമെന്ന് പത്മപ്രിയ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട അമ്മയുടെ അവകാശവാദം പൊള്ളയാണെന്നും പത്മപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ കേസിന്റെ പേരില്‍ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതില്‍ കാര്യമുള്ളൂ. പുറത്തുപോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.

സിനിമ മേഖലയില്‍ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിയുണ്ടാക്കാന്‍ ഇടപെടല്‍തേടി ഡബ്ല്യൂസിസി ഇന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തി. കംപ്ലെയ്ന്റ് കമ്മിറ്റിയുണ്ടാക്കേണ്ടത് നിര്‍മാണ കമ്പനിയുടെ ചുമതലയെന്ന് പി.സതീദേവി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം പ്രതീക്ഷിക്കുകയാണ്.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനായി ഇനിയും കാത്തിരിക്കാനാവില്ലെന്ന് ഡബ്ല്യൂസിസി അംഗങ്ങളായ സംവിധായിക അഞ്ജലി മേനോനും ദീദി ദാമോദരനും പ്രതികരിച്ചു. പത്മപ്രിയ, പാര്‍വ്വതി തിരുവോത്ത്, സയനോര, ദീദീ , അഞ്ജലി മേനോന്‍ തുടങ്ങിയവരാണ് വനിതാ കമ്മീഷനെ കാണാനെത്തിയത്.