പാട്ടിനോടും ഗായകനോടുമുള്ള അവഹേളനമാണിത്, ന്യൂജെന്‍ പാട്ടുകള്‍ നിലനില്‍ക്കില്ല; തുറന്നുപറഞ്ഞ് പി ജയചന്ദ്രന്‍

ന്യൂജെന്‍ പാട്ടുകള്‍ നിലനില്‍ക്കില്ലെന്ന് പി ജയചന്ദ്രന്‍. വരികള്‍ക്കിടയില്‍ വര്‍ത്തമാനങ്ങള്‍ കലര്‍ത്തുന്നതാണ് ഇന്ന് പിന്നണിഗാനരംഗത്തെ കല്ലുകടിയെന്നും ഇത് ഗായകരോടും പാട്ടിനോടുമുള്ള അവഹേളനമാണെന്നും അദ്ദേഹം “ദേശാഭിമാനി” ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

“അര്‍ഥം മനസിലാക്കി സന്ദര്‍ഭം ഉള്‍കൊണ്ട് പാടുന്ന രീതിയാണ് എനിക്ക് പരിചയം.ഇപ്പോള്‍ അങ്ങനെയല്ല.സാങ്കേതിക വിദ്യ മാറി എല്ലാം യാന്ത്രികമായി.പാടാന്‍ വിളിക്കും രണ്ടു വരി പാടിയാല്‍ പൊയ്‌ക്കോളാന്‍ പറയും.ബാക്കി കാര്യങ്ങള്‍ പിന്നീടാണ്.ആദ്യകാലങ്ങളില്‍ ഗായകന് ലഭിച്ചിരുന്ന സംതൃപ്തി ഇന്ന് ഗായകന് ലഭിക്കുന്നില്ല.മലയാള സിനിമാ ഗാനങ്ങള്‍ക്കു ആത്മാവ് തന്നെ നഷ്ടപ്പെടുന്നു എന്നുള്ളതാണ് വലിയ ദുരന്തം.”

“ഇന്നാര്‍ക്കും സംഗീതം ചെയ്യാമെന്നായിട്ടുണ്ട്. ന്യുജെന്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അറിഞ്ഞാല്‍ മാത്രം മതി. എന്റെ ആദ്യ ഗാനവും അര നൂറ്റാണ്ടിനു മുന്‍പേ ഞാന്‍ പാടിയ “പൂവും പ്രസാദവും” “അനുരാഗ ഗാനം പോലെ” എന്നീ പാട്ടുകള്‍ ഇന്നും ആളുകള്‍ മൂളുമ്പോള്‍ ന്യുജെന്‍ നിര്‍മിതികളെല്ലാം എന്ന് കേട്ടെന്നോ എന്ന് മറന്നെന്നോ ആര്‍ക്കുമറിയില്ല.

അതുപോലെ തന്നെ അദ്ദേഹം പാട്ടിന്റെ വരികള്‍ക്കിടയിലെ കല്ല് കടിയെ പറ്റിയും പറഞ്ഞു.വരികള്‍ക്കിടയില്‍ വര്‍ത്തമാനങ്ങള്‍ കയറ്റുന്നതാണ് പിന്നണി ഗാനരംഗത്തെ കല്ലുകടി. പാട്ടുകള്‍ക്കിടയില്‍ നായിക നായകന്മാര്‍ ഫോണില്‍ സംസാരിക്കുന്നു. പാട്ടിനോടും ഗായകനോടുമുള്ള അവഹേളനമാണിത്.ഇന്ന് പ്രതിഭാശാലികളായ പുതിയ സംവിധായകര്‍ ഉണ്ട്. പക്ഷേ, അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. നിത്യഹരിതമെന്നത്ത് ഇന്നത്തെ പാട്ടുകളുടെ വിശേഷണമേയല്ല എല്ലാം ഒരിക്കല്‍ കേട്ട് മറക്കാന്‍ ഉള്ളതാണ്.