'ഒ.ടി.ടിയില്‍ സിനിമ കാണുന്നത് ഉപരിവര്‍ഗ്ഗം, തിയേറ്റര്‍ സാധാരണക്കാരുടേതാണ്'; എം. മുകുന്ദന്‍

ഒടിടിയില്‍ സിനിമകള്‍ കാണുന്നത് മലയാളി പ്രേക്ഷകരിലെ ഉപരിവര്‍ഗ്ഗം മാത്രമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ആ കാഴ്ചക്കാരില്‍ സാധാരണക്കാര്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ തിയേറ്റര്‍ നമ്മുടെ സംസ്‌കാരമാണ്, ഓട്ടോറിക്ഷക്കാരും പാചകക്കാരും ചെത്തുതൊഴിലാളികളും അങ്ങനെ സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് തിയേറ്ററില്‍ പോയി സിനിമ കാണുന്നതെന്നും എം. മുകുന്ദന്‍ പറഞ്ഞു. ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന സിനിമയെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

”ഒടിടിയില്‍ റിലീസ് ചെയ്യുന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ സിനിമ കാണുമെങ്കിലും അതില്‍ സാധാരണക്കാരുണ്ടാവില്ല. സിനിമ തിയേറ്റര്‍ നമ്മുടെ ഒരു സംസ്‌കാരമാണ്. ഓട്ടോറിക്ഷക്കാരും പാചകക്കാരും ചെത്തുതൊഴിലാളികളും അങ്ങനെ സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് തിയേറ്ററില്‍ സിനിമ കാണുന്നത്.

അവര്‍ക്ക് സിനിമ കാണുക എന്നത് മാത്രമല്ല, പകരം കുടുംബവുമൊത്ത് തിയേറ്ററില്‍ പോകുക, തിയേറ്ററിലെ ഉന്തും തള്ളും, തിരക്ക്, ടിക്കറ്റ് കിട്ടുമോ എന്ന ആകാംക്ഷ, ഇടവേളക്ക് പുറത്തിറങ്ങി എന്തെങ്കിലും കഴിക്കുക അങ്ങനെ രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സാധാരണക്കാര്‍ക്ക് തിയേറ്ററില്‍ കിട്ടുന്നുണ്ട്. അത്തരം സാധ്യതകള്‍ ഒന്നും ഒടിടിയില്‍ സിനിമ റീലീസ് ചെയ്യുമ്പോള്‍ ഇല്ല” എന്ന് എം മുകുന്ദന്‍ പറയുന്നു.

”എനിക്ക് സിനിമകള്‍ തിയേറ്ററില്‍ കാണാനാണ് ഇഷ്ടം. തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം ഒടിടിയില്‍ വന്നാല്‍ നന്നായിരിക്കും. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.