നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സര്‍ക്കാരിന്റേത്, എന്റെ സ്ഥലവും എടുത്തിരുന്നു: ഒമര്‍ ലുലു

സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള സര്‍വേ കല്ലിടല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിനെതിരെ വമ്പന്‍ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിയെ അനുകൂലിച്ച് എത്തിയ സംവിധായകന്‍ ഒമര്‍ ലുലുവിനു നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ വീണ്ടും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എത്തുകയാണ് അദ്ദേഹം. നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സര്‍ക്കാരിന്റെയാണെന്നും നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി സില്‍വര്‍ ലൈനിനായി എല്ലാവരും ഒത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഒമര്‍ പറയുന്നു.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍:

ഒരു പത്ത് മിനിറ്റ് മുന്‍പേ എത്തിയിരുന്നെങ്കില്‍….

ലോകത്ത് ഏറ്റവും വിലപിടിച്ച വസ്തു സമയം ആണ് നഷ്ട്ടപ്പെട്ട സമയം. ഒരിക്കലും നമുക്ക് തിരിച്ച് കിട്ടുകയില്ല. നമ്മള്‍ ഇപ്പോള്‍ അനുഭവിച്ച് കൊണ്ട് ഇരിക്കുന്ന റോഡും റെയിലും വിമാനത്താവളവും എല്ലാം ഇത് പോലെ പല ആളുകളുടെയും സ്ഥലമാണ്. യഥാര്‍ഥത്തില്‍ നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സര്‍ക്കാരിന്റെ ആണ്. അത് കൊണ്ടാണ് വര്‍ഷാവര്‍ഷം നമ്മള്‍ ലാന്‍ഡ് ടാക്‌സ് അടയ്ക്കുന്നത്. നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാം.

ഇനി എനിക്ക് നഷ്ടപ്പെടുമ്പോള്‍ ആണ് വേദന അറിയൂ എന്ന് പറയുന്നവരോട് നെടുമ്പാശേരി വിമാനത്താവളത്തിന് ഞങ്ങളുടെ സ്ഥലവും നഷ്ടപ്പെട്ടതാ, അതും അന്ന് ഭൂമിക്ക് തീരെ വിലയിലാതിരുന്ന സമയത്ത്. പക്ഷേ ഇന്ന് നോക്കുന്ന നേരം നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് കൊണ്ട് ലാഭം മാത്രമേ ഉണ്ടായിട്ട് ഉള്ളൂ. കെ റെയിലിനായി അക്ഷമനായി കാത്തിരിക്കുന്നു.