'നല്ല സമയം' ലൊക്കേഷന്‍ ഷിഫ്റ്റ് പോലുമില്ലാത്ത തട്ടികൂട്ട് ഫിലിം തന്നെ, ജീവിക്കേണ്ട അളിയാ: ഒമര്‍ ലുലു

‘നല്ല സമയം’ സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു. ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം എക്‌സൈസ് വകുപ്പിന്റെ കേസിനെ തുടര്‍ന്ന് തിയേറ്ററില്‍ നിന്നും പിന്‍വലിച്ചിരുന്നു. കേസ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ചിത്രം ഒ.ടി.ടിയില്‍ എത്തിയത്.

ഒ.ടി.ടി റിലീസിന് പിന്നാലെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടാണ് ഒമര്‍ ലുലു പ്രതികരിച്ചത്. സിനിമ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷം. എന്നാല്‍ അതിലൂടെ റീച്ച് ഉണ്ടാക്കി തന്നതിന് നന്ദി എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ കുറിപ്പ്:

നല്ല സമയം സിനിമ നിങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും ഇഷ്ടപ്പെട്ടില്ലാ എന്ന് അറിഞ്ഞു സന്തോഷം ഇഷ്ടപ്പെട്ടെങ്കില്‍ ഞാന്‍ വീണ്ടും ഇങ്ങനത്തെ സിനിമ ചെയ്യാന്‍ ഇടവന്നേനെ. ലോക്ഡൗണിന് ഒ.ടി.ടി റിലീസ് ചെയ്യാന്‍ വേണ്ടി വല്യ ലൊക്കേഷന്‍ ഷിഫ്റ്റ് ഒന്നും ഇല്ലാതെ കുഞ്ഞു ബജറ്റില്‍ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു ‘നല്ല സമയം’, ജീവിക്കേണ്ട അളിയാ.

പക്ഷേ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ‘നല്ല സമയം’ എന്ന സിനിമക്ക് ഇത്ര റീച്ച് ഉണ്ടാക്കി തന്ന എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. പിന്നെ പടച്ചവന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഉള്ള സിനിമ എടുക്കാന്‍ എന്നെ അനുഗ്രഹിക്കട്ടെ, അപ്പോ എല്ലാവര്‍ക്കും ‘നല്ല സമയം’ നേരുന്നു.

ഇര്‍ഷാദ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാരായി എത്തിയത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നിവരാണ് നായികമാര്‍.