എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്തിട്ട് ശ്രീനാഥ് ഭാസി മറുവശത്ത് കൂടി തിരിച്ച് ഇറങ്ങിപ്പോയി, പ്രതികരിച്ചാല്‍ നടന് വാശി കൂടും: ബാദുഷ

ശ്രീനാഥ് ഭാസിക്കെതിരെ ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ. ഖജ്രാവോ ഡ്രീംസ് എന്ന സിനിമയുടെ സമയത്ത് ശ്രീനാഥ് ഭാസിയില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചാണ് ബാദുഷ തുറന്നു പറഞ്ഞിരിക്കുന്നത്.

വിലക്ക് ഏര്‍പ്പെടുത്തിയ നടന്‍മാരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് ബാദുഷ പ്രതികരിച്ചത്. ഷെയ്ന്‍ നിഗത്തിനൊപ്പം മൂന്ന് സിനിമകള്‍ ചെയ്‌തെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റേ നടനില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

ഞാന്‍ എയര്‍പോര്‍ട്ടില്‍ നടനെ കയറ്റി വിടാന്‍ വേണ്ടി പോയിരുന്നു. ചിത്രത്തിലെ ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനില്‍ കാത്തു നില്‍ക്കുകയായിരുന്നു. ഞാന്‍ തന്നെയാണ് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിട്ടത്. എന്നാല്‍ ചെക്ക് ഇന്‍ ചെയ്ത അയാള്‍ തിരിച്ച് ഇറങ്ങി പോയ അനുഭവം വരെ ഉണ്ടായിട്ടുണ്ട്.

ഈ വിഷയത്തില്‍ പരാതി നല്‍കണമെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ സിനിമ നടക്കട്ടെയെന്ന് കരുതി അദ്ദേഹം അത് ചെയ്തില്ല. ഒടുവില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊണ്ടു വന്ന് ഫ്‌ളൈറ്റില്‍ കയറ്റിവിടുകയായിരുന്നു.

താനും അപ്പോള്‍ പ്രതികരിക്കാന്‍ പോയാല്‍ നടന് വാശി കൂടുകയും സിനിമ നിന്നുപോവുകയും ചെയ്‌തേനെ എന്നാണ് ബാദുഷ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഖജ്രാവോ ഡ്രീംസ് നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ്.