മലപ്പുറത്തെ ഉദ്യോഗസ്ഥരെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലാന്‍ കെല്‍പ്പുള്ള ആരുമില്ലെങ്കില്‍ താനൂര്‍ ആവര്‍ത്തിക്കും: ജോയ് മാത്യു

താനൂര്‍ ബോട്ടപകടം ഇനിയും ആവര്‍ത്തിക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഞായറാഴ്ചയാണ് താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടാണ് ജോയ് മാത്യു പ്രതികരിക്കുന്നത്.

”താനൂര്‍ ഇനിയും ആവര്‍ത്തിക്കും; അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലാന്‍ കെല്‍പ്പുള്ള ആരും മലപ്പുറം ജില്ലയില്‍ ഇല്ലെങ്കില്‍” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, താനൂര്‍ തീവല്‍ തീരത്ത് ഇന്നും ദേശീയ ദുരന്തനിവാരണ സേനയുടെ തിരച്ചില്‍ നടക്കുന്നുണ്ട്. ആരെയും കണ്ടെത്താന്‍ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തിരച്ചില്‍ നടത്താനാണ് തീരുമാനം. എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം.

താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോര്‍ട്ട് ഓഫീസറോട് കോടതി റിപ്പോര്‍ട്ട് തേടി. അപകടം ഞെട്ടിക്കുന്നതെന്നും അപകടകാരണം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.