'എന്ത് അടിസ്ഥാനത്തിലാണ് മുകേഷിനെ എന്റെ അലമാരയില്‍ തിരഞ്ഞത്?' ലക്ഷ്മി റായ്ക്ക് അതാണ് ചോദിക്കാനുണ്ടായത്: മുകേഷ്

മലയാള സിനിമയില്‍ വര്‍ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന താരമാണ് മുകേഷ്. തന്റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവയ്ക്കുന്ന സിനിമാ ലൊക്കേഷനിലുള്ള കഥകള്‍ വൈറലാകാറുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു രസകരമായ കഥയാണ് മുകേഷ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

മരുഭൂമിയില്‍ ഷൂട്ടിംഗ് നടക്കുന്നതിന് മുമ്പ് താന്‍ രാവിലെ ജിമ്മില്‍ പോയിരുന്നു. എന്നാല്‍ പിന്നീട് തന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തിരഞ്ഞു വന്നപ്പോള്‍ തന്നെ കാണാതെ ലക്ഷ്മി റായിയുടെ മുറിയില്‍ അടക്കം കേറി പരിശോധിച്ചു എന്നാണ് മുകേഷ് തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

മുകേഷിന്റെ വാക്കുകള്‍:

ഒരു ദിവസം രാവിലെ പ്രിയന്‍ പറഞ്ഞു മരുഭൂമിയില്‍ രാവിലെ നല്ല ഭംഗിയായിരിക്കും ആദ്യ ഷോട്ട് 8.30ന് എടുക്കാം. ഇവിടെ നിന്ന് ഏഴ് മണിക്ക് മേക്കപ്പ് ചെയ്ത് ഇറങ്ങിയാല്‍ മതിയെന്ന്. അവിടെ നല്ല ജിമ്മാണ്. മരുഭൂമിയില്‍ പോവുകയല്ലേ എന്ന് കരുതി ഞാന്‍ രാവിലെ അഞ്ച് മണിക്ക് ജിമ്മില്‍ പോയി. ഈ സമയത്ത് നടന്നതാണ് കഥ. എന്റെ അസിസ്റ്റന്റും മേക്കപ്പ്മാനുമായ പട്ടാമ്പി രാജന്‍ രാവിലെ വന്ന് വിളിച്ചു. കോളിംഗ് ബെല്ലടിച്ചിട്ടും ഡോര്‍ തുറന്നില്ല.

ഇത്രയും കോളിംഗ് ബെല്ലടിച്ചിട്ടും ഒരിക്കലും തുറക്കാതിരുന്നിട്ടില്ല. എന്തോ സീരിയസാണെന്ന് കരുതി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനോട് പറഞ്ഞു. അവര്‍ നേരെ മോഹന്‍ലാലിന്റെ മുറിയില്‍ ചെന്നു. മുകേഷുണ്ടോ ഇവിടെയെന്ന് ചോദിച്ചു, ഇല്ലെന്ന് പറഞ്ഞു. ലക്ഷ്മി റായുടെ റൂമില്‍ ചെന്നു. ലക്ഷ്മി റായോട് ചോദിക്കുന്നതിന് മുമ്പ് മുറിയില്‍ എത്തി നോക്കി. മുകേഷേട്ടന്‍ ഇവിടെ വന്നോ എന്ന് ചോദിച്ചു. മുകേഷ് സാറെന്തിനാണ് ഇവിടെ വരുന്നത് ലൊക്കേഷനില്ലേയെന്ന് ലക്ഷ്മി റായ്. ഭാവനയുടെ റൂമില്‍ ചെന്നു. അവിടെയില്ല. എല്ലാവരുടെയും റൂമില്‍ ചെന്നു’

ഹോട്ടല്‍ മാനേജരോട് പറഞ്ഞു. എന്തോയൊരു ആക്‌സിഡന്റ് സംഭവിച്ചിട്ടുണ്ട്, അബോധാവസ്ഥയിലായിരിക്കാം അല്ലെങ്കില്‍ മരിച്ചിരിക്കാമെന്ന്. ഹോട്ടല്‍ മാനേജര്‍ വന്ന് ഡോറില്‍ തട്ടി. മൂന്ന് പ്രാവശ്യം വിളിച്ചിട്ടും തുറക്കാതായതോടെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ പിറകില്‍ കൂടെ ഞാന്‍ വന്ന് നില്‍ക്കുന്നു. എനിക്ക് മനസ്സിലാവുന്നില്ല. മോഹന്‍ലാല്‍ നോക്കിയപ്പോള്‍ എന്നെ കണ്ടു. മോഹന്‍ലാല്‍ ഇങ്ങനെയൊരു കാര്യം കൈയില്‍ കിട്ടിക്കഴിഞ്ഞാല്‍ അത് വെച്ച് പൊലിപ്പിക്കും. മരിച്ച് കഴിഞ്ഞാല്‍ ഹോട്ടലിന്റെ ഭാഗത്ത് നിന്ന് ഒരു പേയ്‌മെന്റ് കൊടുക്കുമോ എന്ന് മാനേജരോട് മോഹന്‍ലാല്‍.

അപ്പോഴേക്കും പിറകില്‍ നിന്ന് ഞാന്‍ വന്നു. കുറേപേര്‍ ചിരിക്കുന്നു, കുറേ പേര്‍ എന്താ കാര്യമെന്ന് ചോദിക്കുന്നു. ലക്ഷ്മി റായ്ക്ക് ഒറ്റക്കാര്യമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. നിങ്ങളെന്റെ മുറിയില്‍ പോയി കട്ടിലിലും അലമാരയിലും നോക്കിയല്ലോ അതെന്തടിസ്ഥാനത്തിലാണെന്ന്. കുന്തം പോയാല്‍ കുടത്തിലും തപ്പണല്ലോയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ പറഞ്ഞു. ഇത് എല്ലാവരിലും ചിരി പടര്‍ത്തി.