ബാല തന്നത് പത്ത് ലക്ഷത്തിന്റെ ചെക്ക് അല്ല, ഇനിയാരോടു ഞങ്ങള്‍ സഹായം ചോദിച്ച് പോവുകയുമില്ല: മോളി കണ്ണമാലി

നടന്‍ ബാല 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കി എന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് മോളി കണ്ണമാലി. ഈ വര്‍ഷം ജനുവരിയില്‍ രോഗം കടുത്തതോടെ മോളി കണ്ണമാലി ആശുപത്രിയില്‍ ആയിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നടിയുടെ മക്കളും മറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു.

വീടിന് ജപ്തി നോട്ടീസ് വന്നപ്പോള്‍ സഹായിക്കാമോ എന്ന് ചോദിക്കാന്‍ വേണ്ടിയാണ് ബാലയെ കാണാന്‍ പോയത്. അന്ന് ബാല തന്നെ സഹായിച്ചിരുന്നുവെന്നും, വീണ്ടും ആശുപത്രിയില്‍ പോവുന്നതിനിടയിലാണ് കാണാന്‍ പോയതെന്നും മോളി പറഞ്ഞിരുന്നു. എന്നാല്‍ ബാലയെ കണ്ടതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചത്. അദ്ദേഹം തിരിച്ച് വരുമ്പോള്‍ സത്യങ്ങളും പുറത്തുവരും മോളി പറയുന്നത്.

തന്നെ കെട്ടിപ്പിടിച്ചാണ് ബാല സ്വീകരിച്ചത്. അമര്‍ അക്ബര്‍ അന്തോണി സെയിം റ്റു യു ബ്രോ എന്നൊക്കെ പറഞ്ഞിരുന്നു. അത്രയും കാര്യത്തോടെയാണ് സംസാരിച്ചത്. ‘മരണത്തില്‍ നിന്നും തിരിച്ചുവന്ന് ചേച്ചി എന്നെ കാണാന്‍ വന്നല്ലോ, അതില്‍ സന്തോഷമുണ്ട്. നമുക്ക് ഒരുമിച്ചൊരു സിനിമയൊക്കെ ചെയ്യണം’ എന്നൊക്കെ പറഞ്ഞു.

നല്ല ജോളിയായാണ് സംസാരിച്ചത്. കിടപ്പിലായിരുന്ന സമയത്ത് മകന്റെ കൈയ്യില്‍ ബാല പൈസ കൊടുത്തിരുന്നു. ചത്ത തടിയായി കിടക്കുകയായിരുന്നു അന്ന് താന്‍. കഴിഞ്ഞ ദിവസം കാണാന്‍ പോയപ്പോള്‍ പതിനായിരം രൂപയുടെ ചെക്ക് തന്നിരുന്നു. മരുന്ന് മേടിക്കാനും ചെലവിനുമുള്ള കാശാണ് ഇതെന്ന് പറഞ്ഞിരുന്നു.

അയ്യായിരം വേണോ, പതിനായിരം വേണോ എന്ന് തന്നോട് ചെക്ക് എഴുതുമ്പോള്‍ ചോദിച്ചിരുന്നു. മകന്‍ തരുന്നത് എന്തായാലും സ്വീകരിക്കുമെന്നായിരുന്നു താന്‍ പറഞ്ഞത്. ധര്‍മ്മം തന്നില്ലെങ്കിലും എന്തിനാണ് പട്ടിയെ കൊണ്ട് കടിപ്പിക്കുന്നത്. ഒരുപാട് ആള്‍ക്കാരെ സഹായിക്കുന്നുണ്ട് ബാല.

പിന്നെങ്ങനെയാണ് ബാല തന്നത് 10 ലക്ഷത്തിന്റെ ചെക്ക് ആണെന്ന വാര്‍ത്തകള്‍ വന്നത്. തെറ്റായ വാര്‍ത്തകള്‍ എന്തിനാണ് പ്രചരിപ്പിക്കുന്നത്. ഇനിയാരോടും തങ്ങള്‍ സഹായം ചോദിച്ച് പോവില്ല. മാധ്യമങ്ങളോടും സംസാരിക്കില്ല എന്നാണ് മോളി കണ്ണമാലി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.