'സ്വന്തം പണി ചെയ്യുന്നതാണ് അയാൾക്ക് നല്ലത്'; രഞ്ജിത്തിനെതിരെ തൂവാനത്തുമ്പികൾ നിർമ്മാതാവ് സ്റ്റാൻലി

മലയാളത്തിൽ കൾട്ട് ക്ലാസിക്കായി നിലനിൽക്കുന്ന ചിത്രമാണ് പത്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികൾ’ എന്ന ചിത്രം. മോഹൻലാലും, സുമലതയും, പാർവതിയുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പത്മരാജന്റെ തന്നെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. എന്നാൽ നോവലിന് ആധാരമായത് തൃശൂരിലെ അഡ്വ. ഉണ്ണിമേനോൻ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതമായിരുന്നു.

ഈയടുത്ത് സംവിധായകൻ രഞ്ജിത്ത്, ചിത്രത്തിലെ മോഹൻലാലിന്റെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. “എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതില്‍ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ മോഹന്‍ലാലോ അത് നന്നാക്കാന്‍ ശ്രമിച്ചില്ല.” എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

ഇപ്പോഴിതാ രഞ്ജിത്തിനെതിരെ രംഗത്തെത്തിയിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് പി. സ്റ്റാൻലി. രഞ്ജിത്ത് ഭാഷ ഗവേഷകനാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും, സ്വന്തം പണി ചെയ്യുന്നതാണ് അയാൾക്ക് നല്ലതെന്നും സ്റ്റാൻലി പറഞ്ഞു.കൂടാതെ നല്ല ഭംഗിയായാണ് മോഹൻലാൽ സിനിമയിൽ ചെയ്തതെന്നും സ്റ്റാൻലി കൂട്ടിച്ചേർത്തു.

“നല്ല ഭംഗിയായാണ് മോഹൻലാൽ സിനിമയിൽ തൃശൂർ ഭാഷ സംസാരിച്ചിട്ടുള്ളത്. നമുക്കൊരു നാരങ്ങവെള്ളം കാച്ചിയാലോ എന്നത് തൃശൂർ ഭാഷയാണോ അല്ലയോ എന്നതിന് ഉത്തരം തരേണ്ടത് ഭാഷാ ശാസ്ത്രജ്ഞന്മാരാണ്. രഞ്ജിത്തിന് ആ പണിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ അങ്ങനെ ഒരാളെ കയറൂരി വിട്ടിട്ട് കാര്യമില്ല.” എന്നാണ് പി. സ്റ്റാൻലി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമകുഹത്തില് പറഞ്ഞത്.