അങ്ങനെ പറഞ്ഞാല്‍ ജിജോ തന്നെ മാറ്റി വേറെ ആളെ വെച്ച് ഷൂട്ട് ചെയ്യും എന്നായിരുന്നു മോഹന്‍ലാലിന്റെ പേടി; തുറന്നുപറഞ്ഞ് രാജീവ് കുമാര്‍

മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ പേരാണ് ജിജോ പുന്നൂസ്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിലൂടെ ജിജോയുടെ പേര് വീണ്ടും എത്തുകയാണ്.

ജിജോയുടെ അസിസ്റ്റന്റായി സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ടി.കെ രാജീവ് കുമാര്‍. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ആയിരുന്നു സംവിധാന സഹായി എന്ന നിലയിലുള്ള രാജീവിന്റെ ആദ്യ ചിത്രം. പിന്നീട് ജിജോ പുന്നൂസ് നിര്‍മ്മിച്ച് മോഹന്‍ലാല്‍ നായകനായ ഒന്ന് മുതല്‍ പൂജ്യം വരെ ചെയ്തു. ഇപ്പോഴിതാ മോഹന്‍ലാലും ജിജോയുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ രാജീവ് കുമാര്‍.

ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ സാറിനെ അടുത്ത് പരിചയപ്പെടുന്നത്. അതുവരെ ദൂരെ നിന്ന് കണ്ടുള്ള പരിചയമേയുള്ളൂ. അദ്ദേഹം എന്നെക്കൊണ്ട് അഭിനയിപ്പിക്കുമായിരുന്നു.

സീനുകള്‍ ഞാനാണ് വായിച്ചുകൊടുക്കുന്നത്. ജിജോയും രഘുനാഥ് പലേരിയും അടുത്തുണ്ടാകും. ചില എക്സ്പ്രഷനില്‍ വായിക്കുമ്പോള്‍ എന്നാല്‍ അണ്ണന്‍ ഒന്ന് അഭിനയിച്ച് കാണിക്ക് എന്ന് ലാല്‍ സാര്‍ പറയും.പടം കുറച്ച് ഓവര്‍ ഷൂട്ട് ചെയ്തപ്പോള്‍ ലാല്‍ സാറിന് ഡേറ്റ് പ്രശ്‌നമമായിത്തീര്‍ന്നു.

വേറെ കമ്മിറ്റ്മെന്റ്‌സ് അദ്ദേഹത്തിനുണ്ടായിരുന്നു. സാര്‍ അന്ന് എന്റെയടുത്ത് അന്ന് പറഞ്ഞത് ഇങ്ങനെയാണ്, നമ്മള്‍ ഡേറ്റില്ലെന്ന് പറഞ്ഞാല്‍ ജിജോ എന്നെ മാറ്റി വേറെ ആളെ വച്ച് ഷൂട്ട് ചെയ്യും. അങ്ങനെ തീരുമാനിക്കുന്ന ആളാണ് ജിജോ”എന്നാണ്.