കോളജില്‍ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി: മോഹന്‍ലാല്‍

കോളജില്‍ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി തനിക്ക് ഉണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍. കൊച്ചുപ്രേമന്റെ നിരാണ്യത്തില്‍ അനുസ്മരിച്ചാണ് മോഹന്‍ലാലിന്റെ കുറിപ്പ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടം തന്നെയാണെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ കുറിപ്പ്:

പ്രിയപ്പെട്ട കൊച്ചുപ്രേമന്‍ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരന്‍ ആയിരുന്നു അദ്ദേഹം.

കോളജില്‍ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങള്‍ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്നേഹച്ചിരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

അതേസമയം, 1997ല്‍ പുറത്തിറങ്ങിയ ‘ഗുരു’ സിനിമയ്ക്ക് ശേഷം കൊച്ചു പ്രേമനൊപ്പം മോഹന്‍ലാല്‍ അഭിനയിച്ച സിനിമ ആറാട്ട് ആയിരുന്നു. നാടകത്തിലൂടെയാണ് കൊച്ചുപ്രേമന്‍ സിനിമയിലേക്ക് എത്തിയത്. കെ.എസ് പ്രേം കുമാര്‍ എന്ന തന്റെ യഥാര്‍ത്ഥ പേര് കൊച്ചുപ്രമേന്‍ എന്നാക്കി പരിഷ്‌കരിച്ചത് ഈ പേരില്‍ നിരവധി പേര്‍ നാടകരംഗത്തുള്ളത് കൊണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

രാജസേനന്റെ ദില്ലിവാലാ രാജകുമാരന്‍ ആയിരുന്ന കൊച്ചുപ്രേമന്റെ ആദ്യ ചിത്രം. അതോടൊപ്പം അദ്ദേഹം സീരിയലിലും മുഖം കാണിച്ചു. ജയരാജ് സംവിധാനം ചെയ്ത് 2003-ല്‍ റിലീസായ ‘തിളക്കം’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന്‍ മാറിയത്.