ബറോസും എമ്പുരാനും മലയാള സിനിമയോ ഇന്ത്യന്‍ സിനിമയോ അല്ല, ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡിലെ ചെയ്യൂ: മോഹന്‍ലാല്‍

ബറോസ് എന്ന സിനിമ അന്താരാഷ്ട്ര നിലവാരത്തില്‍ എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്ന് മോഹന്‍ലാല്‍. ‘ലൂസിഫര്‍’ സിനിമയുടെ സീക്വല്‍ ആയ ‘എമ്പുരാന്‍’ സിനിമയെ കുറിച്ചും നടന്‍ സംസാരിച്ചു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍, അടുത്തത് ബറോസ് എന്ന വലിയ സിനിമയാണ്. ഒരു മലയാള സിനിമയല്ല അത്. അതൊരു ഇന്ത്യന്‍ സിനിമയുമല്ല. ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലേയ്ക്ക് എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിച്ചു കൊണ്ടിരിരിക്കുകയാണ്. അപ്പോള്‍ അവിടെ നിന്ന് മാത്രം നമുക്ക് ആ സിനിമയെ പുറത്തെത്തിക്കാന്‍ ആകില്ല. ഒരുപാട് ഭാഷകളില്‍ ആ സിനിമ ഡബ്ബ് ചെയ്യാം.

സ്പാനിഷ് ചെയ്യാം, പോര്‍ച്ചുഗീസ് ചെയ്യാം. കാരണം പോര്‍ച്ചുഗലും ഇന്ത്യയുമായുള്ള കഥയാണ്. പോര്‍ച്ചുഗലില്‍ ചെയ്യാം, ചൈനീസ് ഡബ്ബ് ചെയ്യാം, ജാപ്പനീസ് ചെയ്യാന്‍, അറബിക് ചെയ്യാം. ഏത് ഭാഷയിലും ചെയ്യാം. ബറോസ് ഫാന്റസി ത്രീഡി ചിത്രമാണ്. എല്ലാവിധ സാധ്യതകളുമുള്ള ചിത്രമാണിത്. പീരിയോഡിക് ചിത്രം കൂടിയാണ്. ഇന്ത്യയില്‍ ഇങ്ങനെയൊരു വിഷയം ആദ്യമായിട്ടായിരിക്കും വരുന്നത്.

കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റേയുമൊക്കെ സന്ദേശമുള്ള സിനിമയാണ് ബറോസ്. ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുക. നമ്മള്‍ ചെയ്യാന്‍ പോകുന്ന സിനിമകള്‍, ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ എന്ന സിനിമയും ഒരു ഇന്ത്യന്‍ സിനിമയായി ചെയ്യാന്‍ സാധിക്കില്ല. അത്രയും വലിയ സാധ്യതകള്‍ ഉണ്ട്. ആ സാധ്യതകളെ കളയാന്‍ ശ്രമിക്കുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.