പലസ്തീന്‍കാര്‍ സ്വാതന്ത്ര്യ സമരസേനാനികളാണ്, സ്വതന്ത്രമാകുന്നത് വരെ ഈ നിലപാട് തുടരും; വിവാദമായി മിയ ഖലീഫയുടെ പോസ്റ്റുകള്‍

ഇസ്രായേല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട മുന്‍ പോണ്‍ താരം മിയ ഖലീഫയുടെ ട്വീറ്റ് വിവാദമാകുന്നു. പലസ്തീന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് ആയിരുന്നു മിയ രംഗത്തെത്തിയത്. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ല എന്നായിരുന്നു മിയ എക്സില്‍ കുറിച്ചത്.

പലസ്തീനിലെ സാഹചര്യം മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ ആ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയിക്കുമെന്നും മിയ എക്സില്‍ കുറിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മിയയ്ക്കെതിരെ പ്രതിഷേധം ഉയരുകയായിരുന്നു.

അജ്ഞത മൂലമാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നായിരുന്നു പലരുടേയും വിമര്‍ശനം. മെച്ചപ്പെട്ട ഒരു മനുഷ്യനാകാന്‍ ശ്രമിക്കൂവെന്നും ദുരന്തമുഖത്ത് മനുഷ്യര്‍ ഒരുമിക്കുകയാണ് വേണ്ടതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിനെല്ലാം മറുപടിയുമായി മിയയും രംഗത്തെത്തി.

എന്തൊക്കെ പറഞ്ഞാലും പിന്തുണ പലസ്തീന് തന്നെയാകുമെന്നും പലസ്തീന്‍ സ്വതന്ത്രമാകുന്നതുവരെ ആ നിലപാട് തുടരുമെന്നും മിയ കുറിച്ചു. തന്റെ പോസ്റ്റ് ഒരു തരത്തിലും അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. താന്‍ സ്വാതന്ത്ര്യ സമരനേനാനികള്‍ എന്നാണ് പറഞ്ഞത്.

കാരണം പലസ്തീന്‍കാര്‍ സ്വാതന്ത്ര്യ സമരസേനാനികളാണ്. തങ്ങളുടെ സ്വാതന്ത്ര്യത്തിന് ദിനവും പോരാടുകയാണവര്‍ എന്നും മറ്റൊരു പോസ്റ്റില്‍ മിയ വ്യക്തമാക്കി. നേരത്തെ നടിയും മോഡലുമായ കെയ്ലി ജെന്നര്‍ ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇത് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

ഈ സ്‌റ്റോറിയെ വിമര്‍ശിച്ചും മിയ എത്തിയിരുന്നു. ‘യഥാര്‍ഥ മാധ്യമപ്രവര്‍ത്തനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ കെയ്ലി ജെന്നറുടെ കണ്ണില്‍ നോക്കിക്കൊണ്ട് മധ്യേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ചുള്ള ചോദ്യം ചോദിക്കണം. ഇടറാതെ ഒരു വാക്യം പൂര്‍ത്തിയാക്കുന്നതു വരെ അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കരുത് എന്നായിരുന്നു മിയ കുറിച്ചത്.