റാപ്പർ വേടനെ അറിയില്ല എന്ന പരാമർശത്തിന് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ വിശദീകരണവുമായി ഗായകൻ എം.ജി ശ്രീകുമാർ. സ്വന്തം കാര്യമാണ് താൻ പറഞ്ഞതെന്നും തന്റെ പരാമർശം വളച്ചൊടിച്ചതിൽ വിഷമം ഉണ്ടെന്നും എം. ജി ശ്രീകുമാർ പറഞ്ഞു. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മൃദുല ദേവിയുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു എം.ജി ശ്രീകുമാർ.
വേടന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മൃദുലാ ദേവിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ‘പ്രിയപ്പെട്ട എം ജി ശ്രീകുമാറിന് ഒരു കുറിപ്പ്.ഈ ഫോട്ടോയിൽ കാണുന്നയാളാണ് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി. താങ്കൾക്ക് വേടനെ അറിയില്ലെങ്കിലും വേടൻ താങ്കളെ അറിയും. ഗായകനായ ശ്രീകുമാറിനെക്കാൾ കൂടുതലായി, മാലിന്യം കായലിൽ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയിൽവെച്ച് കെട്ടിയ താങ്കളെപ്പോലുള്ളവരുടെ അറിവില്ലായ്മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ്’, എന്നായിരുന്നു മൃദുലാ ദേവിയുടെ കുറിപ്പ്.
ഇതിന് മറുപടിയായി കമന്റിൽ എം.ജി ശ്രീകുമാർ വിശദീകരണവുമായി എത്തുകയായിരുന്നു. ‘ഞാൻ എംജി. ഒരു ചാനൽ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകർ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട് . വേടനെ (ഹിരൺ ദാസ് മുരളി). എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ് ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാൻഡിനും എല്ലാ നന്മകളും നേരുന്നു സ്നേഹപൂർവ്വം. എം ജി .’ എന്നാണ് എം.ജി. ശ്രീകുമാർ കമന്റ് രേഖപ്പെടുത്തിയത്.
കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായതിന് പിന്നാലെ ഒരു ചാനലിനോട് പ്രതികരിക്കുന്നതിനിടെയായിരുന്നു എം.ജി ശ്രീകുമാർ വേടനെ അറിയില്ല എന്ന് പറഞ്ഞത്. തന്റെ ലഹരി പാട്ടുപാടുമ്പോൾ ജനങ്ങൾ കൈയ്യടിക്കുമ്പോൾ കിട്ടുന്നതാണെന്നും എം.ജി ശ്രീകുമാർ പറഞ്ഞു. സംഗീതം മാത്രമാണ് തന്റെ ലഹരി. മറ്റ് ലഹരികളൊന്നും ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.








