കുന്ദവൈക്കും പൂങ്കുഴലിക്കും വേണ്ടി കീര്‍ത്തിയെ സമീപിച്ചിരുന്നു, റിജക്ട് ചെയ്യാന്‍ കാരണമുണ്ട്.. അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമമുണ്ട്: മേനക

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രം കീര്‍ത്തി സുരേഷിന് റിജക്ട് ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞ് താരത്തിന്റെ അമ്മയും നടിയുമായ മേനക. കുന്ദവൈ, പൂങ്കുഴലി എന്ന കഥാപാത്രങ്ങളില്‍ ഒന്നിലേക്കാണ് കീര്‍ത്തിയെ സമീപിച്ചത്. അതില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നതില്‍ മകള്‍ക്ക് വിഷമമുണ്ട് എന്നാണ് മേനക പറയുന്നത്.

കീര്‍ത്തിയെ തൃഷ അവതരിപ്പിച്ച കുന്ദവൈക്കും ഐശ്വര്യ ലക്ഷ്മി ചെയ്ത പൂങ്കുഴലിക്കും വേണ്ടി ഫിക്സ് ചെയ്തിരുന്നു. ന്യൂസിലും ആ കാര്യം വന്നിരുന്നു. അണ്ണാത്തെയും പൊന്നിയിന്‍ സെല്‍വനും തമ്മില്‍ ഡേറ്റ് ക്ലാഷ് വന്നു. അതുകൊണ്ട് അവള്‍ക്ക് തായ്ലാന്‍ഡ് വരെ പോകാന്‍ കഴിയില്ലായിരുന്നു.

ഡേറ്റ് പ്രശ്നം വന്നതുകൊണ്ട് അവള്‍ക്ക് ആ സെറ്റില്‍ തന്നെ ഇരിക്കേണ്ടി വന്നു. അതുകൊണ്ട് ഒരു വിഷമത്തോടെയാണ് ആ റോള്‍ വേണ്ടെന്ന് വെച്ചത്. പൊന്നിയിന്‍ സെല്‍വനില്‍ ഇല്ലാത്തതില്‍ അവള്‍ കുറേ വിഷമിച്ചിരുന്നു. നമുക്ക് ഒരു കാര്യം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അത് നമുക്ക് വിധിച്ചിട്ടില്ല എന്നാണ് അര്‍ത്ഥം.

രജനി സാറിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലെ. അതും അണ്ണാത്തെയില്‍ ഉള്ളത് ചേട്ടനും അനിയത്തിയും തമ്മിലുള്ള മനോഹരമായ സ്നേഹബന്ധമാണ്. അവളുടെ എക്‌സാം നടക്കുന്ന സമയത്ത് പോലും അവള്‍ രജനികാന്തിനെ കാണാന്‍ പോയിരുന്നു എന്നാണ് മേനക ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, അണ്ണാത്തെ എന്ന സിനിമ കളക്ഷന്‍ നേടിയെങ്കിലും പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ല. ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ രജനികാന്തിന്റെ സഹോദരി ആയാണ് കീര്‍ത്തി സുരേഷ് വേഷമിട്ടത്.