ഒരു സീനിനായി എട്ട് സിഗരറ്റ് വലിച്ചു.. അന്ന് ശ്വാസംമുട്ടി കൃത്രിമശ്വാസമൊക്ക തരേണ്ടി വന്നു: മഞ്ജു പിള്ള

അമല പോള്‍ നായികയായ ‘ടീച്ചര്‍’ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി നടി മഞ്ജു പിള്ളയും എത്തുന്നുണ്ട്. അമലയുടെ അമ്മ വേഷത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. ഡിസംബര്‍ 3ന് എത്തിയ ചിത്രത്തിലെ പ്രകടനത്തിന് മഞ്ജുവിന് പ്രശംസകളും ലഭിക്കുന്നുണ്ട്. സിനിമയില്‍ സിഗരറ്റ് വലിക്കേണ്ടി വന്നതിനെ കുറിച്ചാണ് നടി ഇപ്പോള്‍ പറയുന്നത്.

സിഗരറ്റ് വലിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ കുറിച്ചാണ് മഞ്ജു പറയുന്നത്. ഒരു സീനിന് വേണ്ടി എട്ട് തവണ സിഗിരറ്റ് വലിക്കേണ്ടി വന്നുവെന്നും അത് തനിക്ക് ശരിരീക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നുമാണ് താരം പറയുന്നത്. ”ടീച്ചറില്‍ ബീഡിയൊക്കെ വലിക്കുന്നുണ്ട്. ചെറുപ്പത്തില്‍ ബീഡി വലിച്ചിട്ടുണ്ട്.”

”അത് അറിവില്ലാത്ത പ്രായത്തില്‍. അന്ന് ശ്വാസംമുട്ടി കൃത്രിമശ്വാസമൊക്ക തരേണ്ടി വന്നു. പുകവലിച്ച് അകത്തേക്ക് എടുക്കുമ്പോഴാണ് നമ്മള്‍ ചുമക്കുന്നത്. വായില്‍ എടുത്ത് പുറത്തേക്ക് വിട്ടാല്‍ ചുമക്കില്ല. പക്ഷെ സംവിധായകന് അത് പോരായിരുന്നു. പുകവലിച്ച് ചുമക്കുന്ന അവസ്ഥയിലായിരുന്നു.”

”ഒരു സീനില്‍ പുകവലിച്ചു കൊണ്ട് ഡയലോഗ് പറയണം. ടേക്കിന് മാത്രം എട്ട് സിഗരറ്റായിരുന്നു വലിച്ചത്. അതിന് മുമ്പ് പ്രാക്ടീസ് ചെയ്യാനായി ഒരു ആറെണ്ണം വലിച്ചിട്ടുണ്ടാകും. അതോടെ എനിക്ക് മതിയായി. പിന്നീട് തലക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്ക് സിഗരറ്റ് പറ്റില്ലെന്ന് മനസിലായി.”

”പക്ഷെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്” എന്നാണ് മഞ്ജു പിള്ള ഒരു മാധ്യമത്തിന് നല്‍കിയ അഭമുഖത്തില്‍ പറയുന്നത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ സജീവമായ താരം ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വേഷമിട്ട സിനിമയാണ് ടീച്ചര്‍.