'പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല..'; റിപ്പോര്‍ട്ടര്‍ ന്യൂസില്‍ വന്നത്‌ വ്യാജ വാര്‍ത്ത, വ്യക്തത വരുത്തി മണിക്കുട്ടന്‍

പാക് അതിര്‍ത്തിയില്‍ കുടങ്ങിയ ‘മണിക്കുട്ടന്‍’ താന്‍ അല്ലെന്ന് നടന്‍ മണിക്കുട്ടന്‍. പാക് ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ‘ഹാഫ്’ സിനിമയുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം തള്ളിയാണ് മണിക്കുട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണ് ഉള്ളതെന്നാണ് മണിക്കുട്ടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

‘പാക് അതിര്‍ത്തിയില്‍ കുടുങ്ങി ഹാഫ് സിനിമാപ്രവര്‍ത്തകര്‍. സംഘത്തില്‍ സംവിധായകന്‍ സംജാദും നടന്‍ മണിക്കുട്ടനും’ എന്ന റിപ്പോര്‍ട്ടര്‍ ടിവി ന്യൂസിന്റെ വാര്‍ത്താ കാര്‍ഡ് പങ്കുവച്ചാണ് മണിക്കുട്ടന്റെ വിശദീകരണം. ”ഈ വാര്‍ത്തയില്‍ പറഞ്ഞ മണിക്കുട്ടന്‍ ഞാനല്ല.”

”പ്രിയമുള്ളവരേ സിനി സ്റ്റാര്‍ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ടു ശ്വേത മേനോന്‍, രാഹുല്‍ മാധവ, മാളവിക, ശ്രീനാഥ്, രേഷ്മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോന്‍, അനൂപ് കോവളം എന്നിവരോടൊപ്പം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ഒരു ചാനലില്‍ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് ഇടുന്നത്.”

”കൃത്യമായുള്ള ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. നല്ല രീതിയിലുള്ള ഇന്ത്യന്‍ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു” എന്നാണ് മണിക്കുട്ടന്‍ കുറിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയുടെ പോസ്റ്ററും പങ്കെടുക്കുന്ന മറ്റ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും മണിക്കുട്ടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Read more

അതേസമയം, പാക് ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് ജയ്‌സാല്‍മീറില്‍ നടന്ന ഹാഫ് എന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചിട്ടുണ്ട്. 200 പേരടങ്ങുന്ന സംഘം ഷൂട്ടിങ് നിര്‍ത്തിവെച്ച് കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനംചെയ്യുന്ന ചിത്രമാണ് ഹാഫ്.