പവനായി ആകേണ്ടിയിരുന്നത് ഞാന്‍; വെളിപ്പെടുത്തി മമ്മൂട്ടി

മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ, 1987 ഇല്‍ റിലീസ് ചെയ്ത ചിത്രമാണ് നാടോടിക്കാറ്റ്. സൂപ്പര്‍ മെഗാഹിറ്റായി മാറിയ ഈ ക്ലാസിക് കോമഡി ചിത്രം രചിച്ചത് ശ്രീനിവാസനും സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടുമാണ്.

ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച അനന്തന്‍ നമ്പ്യാര്‍, മാമുക്കോയ അവതരിപ്പിച്ച ഗഫൂര്‍, ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച പ്രൊഫഷണല്‍ കില്ലര്‍ പവനായി എന്ന പി വി നാരായണന്‍. എന്നീ കഥാപാത്രങ്ങളും വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ പവനായി എന്ന വേഷം ആദ്യം ചെയ്യാനിരുന്നത് താന്‍ ആണെന്ന് വെളിപ്പെടുത്തുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

സിദ്ദിഖ്- ലാല്‍ ടീമിന്റെ കഥയാണ് നാടോടിക്കാറ്റ് ആയി മാറിയത് എന്നും, എന്നാല്‍ ആദ്യം ആ കഥയില്‍ തന്റെ കഥാപാത്രമായ പവനായി ആയിരുന്നു നായകനെന്നും മമ്മൂട്ടി പറയുന്നു. വളരെ ചെറിയ ഒരു സിനിമയായി ആലോചിച്ച ഒന്നായിരുന്നു അതെന്നും മമ്മൂട്ടി വെളിപ്പെടുത്തി.

ഈ കഥാപാത്രമാകാന്‍ ആദ്യം മമ്മൂട്ടിയെ ആയിരുന്നു ആലോചിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പ്രമോഷന്‍ പരിപാടിയിലാണ് നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ചിത്രം ഫെബ്രുവരി ഒന്‍പതിന് ആണ് ആഗോള തലത്തില്‍ റിലീസ് ചെയ്യാന്‍ പോകുന്നത്.

. ക്രിസ്റ്റഫറില്‍ DPCAW എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ ക്രിസ്റ്റഫര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.79 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണ ആണ്.

സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.