ഇതാണ് മലയാളിയുടെ ഈഗോ; ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അനുഭവം തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍

മലയാളികള്‍ക്ക് ഈഗോ കുറച്ച് കൂടുതലാണെന്ന് നടി മല്ലിക സുകുമാരന്‍. ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ ഒരു അനുഭവം ചൂണ്ടിക്കാട്ടിയാണ് മല്ലിക ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ ഒരിക്കല്‍ ട്രെയിനില്‍ വരികയായിരുന്നു. നന്ദനം ഒക്കെ റിലീസ് ചെയ്ത് കഴിഞ്ഞ സമയം. എന്റെ സീറ്റിന് അടുത്ത് ഒരു കുടുംബം ഇരിക്കുന്നു. ഒരു പുരുഷനും ഭാര്യയും കുഞ്ഞും ഒക്കെയായി ഇരിക്കുകയാണ്.

കുറച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞും ഭാര്യയും കൂടി പരസ്പരം ആംഗ്യം കാണിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞാനിതൊക്കെ കാണുന്നുണ്ടായിരുന്നു. പിന്നെ ഞാനൊരു മാഗസിന്‍ ഒക്കെ വായിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ആ ഭാര്യ അദ്ദേഹത്തോട് എന്തോ പറയുകയായിരുന്നു. എന്തോ ഫോട്ടോ മറ്റോ എടുക്കാനായിരുന്നു.കുറച്ച് കഴിഞ്ഞ് എന്റെ നേരെ തിരിഞ്ഞ് പുള്ളി ചോദിച്ചു.

മാഡം, നമ്മള്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ? എന്ന്. ഞാന്‍ പറഞ്ഞു. അയ്യോ, ഇല്ല സാര്‍. സാറിന് ആളുമാറിയപ്പോയതാകും എന്ന്. മാഡം എവിടെയാ വര്‍ക്ക് ചെയ്യുന്നത് എന്ന് അയാള്‍ ചോദിച്ചു. ഞാന്‍ കാസര്‍ഗോഡ് കോളെജില്‍ വര്‍ക്ക് ചെയ്യുന്നുവെന്ന് മറുപടിയും പറഞ്ഞു.

പിന്നീട് പഠിപ്പിക്കുകയാണോ എന്നൊക്കെ ചോദിച്ചു. അദ്ദേഹത്തിന് ചെറിയ വിക്കൊക്കെ വന്നു തുടങ്ങി അപ്പോഴേക്കും. എന്നിട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ പറയുകയായിരുന്നു മാഡത്തിന് ഏതോ നടിയുടെ മുഖഛായയുണ്ടെന്ന് അതുകൊണ്ട് ചോദിച്ചതാ എന്ന്. ഞാന്‍ ചോദിച്ചു ഏത് നടിയാ എന്ന്. അപ്പോള്‍ അയാള്‍ വീണ്ടും ഭാര്യയുടെ നേരെ തിരിഞ്ഞ് എന്താ പേര് പറഞ്ഞേ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. ഭാര്യയ്ക്ക് മനസ്സിലായി ഇയാള്‍ വെറുതെ പറയുകയാണെന്ന്. അവര്‍ക്ക് ദേഷ്യം വന്ന് വെറുതെ ഇരിക്ക് എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

അപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു. സഹോദരാ ഇതാണ് മലയാളിയുടെ ഈഗോ. സാറിന്റെ ഭാര്യയും കുഞ്ഞും കൂടി കുറേ നേരമായി അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കുന്നത് ഞാന്‍ കണ്ടുകൊണ്ടാണ് ഇരുന്നത്.

പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയെന്നോ അല്ലെങ്കില്‍ നടന്‍ സുകുമാരന്റെ ഭാര്യയെന്നോ ആയിരിക്കും അവര്‍ പറഞ്ഞിരിക്കുക. ചോദിക്കാന്‍ ഈ മടി കാണിക്കുന്നത് എന്താനാണെന്ന് ചോദിച്ചു. ഒടുവില്‍ ആ സ്ത്രീ പറഞ്ഞു. അവര്‍ ഭര്‍ത്താവിനോട് പറഞ്ഞതാണ്. പക്ഷെ അദ്ദേഹം പറഞ്ഞു ഇനിയിപ്പോ മല്ലിക സുകുമാരന്‍ അല്ലെങ്കിലോ എന്ന്. മല്ലിക കൂട്ടിച്ചേര്‍ത്തു.