മമ്മൂക്കയ്ക്ക് ഫൈറ്റിന് ഒരു സ്റ്റൈലുണ്ട്. പക്ഷേ ലാലേട്ടന്റെ സ്റ്റൈലും പൃഥ്വിരാജി്‌ന്റെ പവറും വേറെ; മാഫിയ ശശി

80 കളില്‍ മലയാള സിനിമയില്‍ അഭിനേതാവായെത്തി പിന്നീട് ആക്ഷന്‍ രംഗത്ത് സജീവമായ വ്യക്തിയാണ് മാഫിയ ശശി. സ്റ്റണ്ട് മാസ്റ്ററായും സ്റ്റണ്ട് ഡയക്ടറായും തിളങ്ങിയ അദ്ദേഹം മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു സാന്നിധ്യമാണ്. ഇപ്പോഴിതാ സിനിമാ സ്്റ്റണ്ട് രംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മാഫിയ ശശി. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് അദ്ദേഹം മനസുതുറന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വര്‍ക്ക് താരതമ്യേന എളുപ്പമാണെന്നും പുതുതായി എത്തുന്ന നടന്മാര്‍ക്കൊപ്പം ചെയ്യുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും മാഫിയ ശശി പറയുന്നു.

മലയാള സിനിമയെ സംബന്ധിച്ച് പരമാവധി മൂന്ന് മിനുട്ടിനുള്ളിലേ ഫൈറ്റ് വരുള്ളൂ. തമിഴിലും തെലുങ്കിലുമൊക്കെയാണെങ്കില്‍ ക്ലൈമാക്സിലെ അര മണിക്കൂറിലേറെ നേരം ഫൈറ്റായിരിക്കും. ചേസിങ്ങും മറ്റും ചേര്‍ന്നതാവും ഇത്. ഏത് സിനിമയാണെങ്കിലും ഡയരക്ടര്‍ ആദ്യം നമ്മളോട് സബ്ജക്റ്റ് പറയും. നമ്മുടെ സ്വന്തം ഇഷ്ടത്തിന് ചെയ്യാന്‍ കഴിയില്ല. എന്താണോ വേണ്ടത് അത് അവര്‍ പറയും. അതിന് അനുസരിച്ചാണ് ചെയ്തുകൊടുക്കുന്നത്.

മമ്മൂക്കയാണെങ്കില്‍ അദ്ദേഹത്തിന് ഒരു സ്റ്റൈലുണ്ട്. അത് എനിക്കറിയാം. അതിനനുസരിച്ചാണ് സ്റ്റണ്ട് രംഗങ്ങള്‍ പ്ലാന്‍ ചെയ്യുക. ലാലേട്ടന്റെ സ്‌റ്റൈല്‍ വേറെ ആണ്. പൃഥ്വിരാജിന്റെ പവര്‍ വേറെയാണ്. അത് നമ്മള്‍ പഠിക്കണം, മാഫിയ ശശി പറയുന്നു.