അയാള്‍ക്ക് അത് പറ്റില്ലാന്ന് മനസ്സിലായി, എനിക്കും ആ വേഷം അഭിനയിക്കണമെന്നില്ലായിരുന്നു ; സുരേഷ് ഗോപി ചിത്രത്തിലേക്ക് അവസാനനിമിഷം എത്തിയതിനെ കുറിച്ച് മധുപാല്‍

നടനും സംവിധായകനുമായ മധുപാലിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട റോളുകളില്‍ ഒന്നാണ് സുരേഷ് ഗോപി ചിത്രം കശ്മീരത്തിലേത്. രാജീവ് അഞ്ചലിന്റെ സംവിധാനത്തിലൊരുങ്ങിയ സിനിമയില്‍ നാഥുറാം എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്. കശ്മീരത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് മധുപാല്‍. മുമ്പ് സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിച്ചെങ്കിലും അത് പുറത്തിറങ്ങിയില്ലെന്ന് മധുപാല്‍ പറയുന്നു.

“പിന്നീടാണ് കാശ്മീരത്തില്‍ അഭിനയിക്കാനുളള അവസരം വരുന്നത്. അവസാന മിനുട്ട് വരെയും പലരെയും ആലോചിക്കുകയും ഒരു ആക്ടറെ വെച്ച് ചെയ്തിട്ട് അയാളെ കൊണ്ട് പറ്റില്ലാന്ന് തോന്നുകയും ചെയ്ത് ഒഴിവാക്കുകയായിരുന്നു” എന്ന് നടന്‍ പറഞ്ഞു.

“പുതിയ ആളുകളെ അന്വേഷിക്കുകയും അവരൊന്നും പറ്റില്ലെന്നും തോന്നിയ സമയത്താണ് ഞാന്‍ ആ സിനിമയില്‍ നടനായി മാറുന്നത്. സംവിധായകനായ രാജീവേട്ടന്റെ തീരുമാനം തന്നെയായിരുന്നു അത്. ഒരാളെ വെച്ച് ഷൂട്ട് ചെയ്തതാണ്. എന്നാല്‍ ഷൂട്ട് പകുതിയായപ്പോള്‍ ഇയാള്‍ ശരിയാവുന്നില്ലെന്ന് തോന്നി.

പിന്നാലെയാണ് ഞാന്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ സീനുകള്‍ പെട്ടെന്ന് ഷൂട്ട് ചെയ്യേണ്ടി വന്നു. അങ്ങനെയാണ് ഞാന്‍ കഥാപാത്രമാവുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യം ഉണ്ടായിരുന്നില്ല മധുപാല്‍ പറഞ്ഞു.