ഇത് പോലെ നല്ല ഒരു പടത്തിന് മോശം അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചു: സിബിഐ 5-നെ കുറിച്ച് കെ. മധു

സിബിഐ അഞ്ചാം ഭാഗത്തിന് മനപൂര്‍വ്വം നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നെന്നും അത് ഒരു പരിധി വരെ നടന്നെന്നും വെളിപ്പെടുത്തി സംവിധായകന്‍ കെ മധു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് സേതുരാമയ്യരെ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിച്ചെന്നും കെ.മധു പറഞ്ഞു. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മമ്മൂട്ടിയുടെ ഉള്‍ക്കാഴ്ചയാണ് സേതുരാമയ്യര്‍. അദ്ദേഹം ജീവിക്കുകയാണ് ഈ കഥാപാത്രമായി. സേതുരാമയ്യര്‍ എന്നു പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്നു പറഞ്ഞാല്‍ അത് സേതുരാമയ്യരാണ്. ലോകമെമ്പാടും ഇന്ന് ഈ സിനിമയ്ക്കു വേണ്ടി കയ്യടിക്കുന്ന ജനങ്ങള്‍ സേതുരാമയ്യര്‍ക്കു വേണ്ടി കയ്യടിക്കുകയാണ്, മമ്മൂട്ടിക്ക് വേണ്ടി കയ്യടിക്കുകയാണ്.

ഈ പരമ്പരകളെല്ലാം തന്നെ അതാത് കാലത്തെ യുവത്വത്തിനെ കൂടെക്കൂട്ടി ഞങ്ങള്‍ ചെയ്ത സിനിമകളാണ്. ഈ സിനിമയ്ക്കും യുവത്വത്തിന്റെ പിന്തുണ ഞങ്ങള്‍ക്ക് പരിപൂര്‍ണമായും ഉണ്ട്. ആ അടുപ്പം തച്ചുടയ്ക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്.

ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങളില്‍ നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബ സദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.