ബാന്‍ നമ്മുടെ വഴിയല്ല, വെറുപ്പിന്റെ രാഷ്ട്രീയം ഈ മണ്ണില്‍ വളരാന്‍ അനുവദിക്കരുത്; കേരള സ്റ്റോറിയെ കുറിച്ച് മാലാ പാര്‍വ്വതി

വിവാദചിത്രം ദി കേരള സ്റ്റോറിയെ കുറിച്ച് പ്രതികരണവുമായി നടി മാല പാര്‍വ്വതി. ഒരു വാണിജ്യ ചിത്രത്തിലൂടെ ചരിത്രം നിര്‍മ്മിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും ഭാവിയില്‍ കേരളത്തെ കുറിച്ചുള്ള തെരച്ചിലില്‍ സെര്‍ച്ച് എന്‍ജിനുകള്‍ ഇതിലെ വിവരങ്ങള്‍ ലഭ്യമാക്കിയേക്കാമെന്നും മാല പാര്‍വ്വതി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മാല പാര്‍വ്വതിയുടെ പ്രതികരണം.

മാലാ പാര്‍വ്വതിയുടെ വാക്കുകള്‍

‘കേരള സ്റ്റോറി’ എന്ന കഥ അവര്‍ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല. വരും തലമുറയ്ക്ക് വേണ്ടിയാണ്. അവര്‍ ചരിത്രത്തെ നിര്‍മ്മിക്കുകയാണ്. കമേഴ്‌സ്യല്‍ സിനിമയുണ്ടാക്കുന്ന പൊതുബോധം മതി അവര്‍ക്ക്. ഭാവിയില്‍ ചരിത്രമെന്തെന്ന് തിരയുന്ന സെര്‍ച്ച് എന്‍ജിനുകളില്‍, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും.

ബാന്‍ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാന്‍ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാന്‍ നമ്മുടെ ഇടയില്‍ ആള്‍ക്കാരുണ്ട്. ഈ മണ്ണിന്റെ പ്രത്യേകതയും മനുഷ്യരുടെ സൗഹാര്‍ദ്ദത്തിന്റെ സത്യവും തിരിച്ചറിയുന്നവര്‍. ജാതിയും മതവും ആ പ്രത്യേകതകളും ഈ മണ്ണിന്റെ, നമ്മുടെ സ്വത്വത്തിന്റെ സവിശേഷതകളായി കാണുന്നവര്‍.

വെറുപ്പിന്റെ രാഷ്ട്രീയം ഈ മണ്ണില്‍ വളരാന്‍ അനുവദിക്കാതെ.. കാവല്‍ നില്‍ക്കുന്നവര്‍ ഇന്നും ഉണ്ട് മണ്ണില്‍. വിഭജിക്കാനുള്ള ശ്രമം പൂര്‍ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയില്‍! പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും! കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്ര കുത്തിയാല്‍, കലാപം നടന്നാല്‍ പട്ടാളമിറങ്ങിയാല്‍ സ്വാഭാവികം എന്ന് മലയാളികള്‍ അല്ലാത്തവര്‍ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂര്‍ എന്നൊക്കെ കേള്‍ക്കുന്ന പോലെ. നമുടെ പ്രശ്‌നങ്ങള്‍ വാര്‍ത്ത അല്ലാതെയും ആകും.