പ്രതിഫലം സ്റ്റാര്‍വാല്യുവിന്റെ അടിസ്ഥാനത്തില്‍, അന്ന് പാര്‍വതിയേക്കാള്‍ കുറവായിരുന്നു ടൊവീനോയുടെ പ്രതിഫലം, ഇന്ന് അങ്ങനെയല്ല: മാലാ പാര്‍വതി

ബ്രാന്‍ഡിന്റെയും സ്റ്റാര്‍ വാല്യുവിന്റെയും അടിസ്ഥാനത്തിലാണ് സിനിമയില്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതെന്ന് മാലാ പാര്‍വതി. സിനിമ താരങ്ങള്‍ക്ക് വേതനം നിശ്ചയിക്കാനായി അവരെ ഗ്രേഡുകളാക്കി തിരിക്കാനാവില്ല എന്നും മിനിമം വേതനം നിശ്ചിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ അത് ഗുണത്തേക്കാള്‍ ദോഷമായിരിക്കും ചെയ്യുക എന്നും മാലാ പാര്‍വതി പറഞ്ഞു.

എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്തിനേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് ടൊവിനോ തോമസ് വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ടൊവിനോ പാര്‍വതിയേക്കാള്‍ കൂടുതല്‍ വാങ്ങുന്നു. ബ്രാന്‍ഡിന്റെയും സ്റ്റാര്‍ വാല്യുവിന്റെയും മാര്‍ക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സിനിമയില്‍ പ്രതിഫലം നല്‍കുന്നത്. നിലവില്‍, സംസാരിച്ച് തുക നിശ്ചയിച്ചാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത്. സിനിമയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാകും എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.

സ്ത്രീകള്‍ക്ക് ഒരുപാട് അതിക്രമങ്ങള്‍ സിനിമയില്‍ നേരിടേണ്ടിവരുന്നുണ്ട്. അതിന്റെ പശ്ചാത്തലം എങ്ങനെയാണ് ഒരുങ്ങുന്നത്, എങ്ങനെ സ്ത്രീകള്‍ക്ക് സുരക്ഷിതരാകാം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ചൂണ്ടിക്കാട്ടുന്ന പഠനറിപ്പോര്‍ട്ട് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതില്‍ ഒരു സംവാദം ഉണ്ടാകുമെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത് ഉപകരിക്കുമെന്നും പ്രതീക്ഷിച്ചു. പക്ഷേ, കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കാണുമ്പോള്‍ കാര്യങ്ങളൊന്നും വ്യക്തമാകുന്നില്ല എന്നാണ് തോന്നുന്നത്. വിപണിയെ കേന്ദ്രീകരിച്ചുള്ള സിനിമ വ്യവസായത്തില്‍ തുല്യവേതനം പോലുള്ള കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. മാലാ പാര്‍വതി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.