പുതുതലമുറയിലെ പലരും സിനിമ ചെയ്യാന്‍ എന്നെ സമീപിച്ചതാണ്, പക്ഷേ: എം മുകുന്ദന്‍

പുതുതലമുറയില്‍പ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കണമെന്ന നയം തന്നെയാണ് തന്റേതെങ്കിലും ചെറുകഥയായ ‘ഓട്ടോറിക്ഷക്കാരന്റെ’ ഭാര്യ സിനിമയാകുമ്പോള്‍ പുതിയ ആള്‍ക്കാരെ വച്ച് ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്ന് തിരക്കഥാകൃത്ത് എം മുകുന്ദന്‍.

പല സിനിമകളുടെയും തിരക്കഥയുടെ ആദ്യഘട്ടത്തില്‍ സഹായിച്ചിരുന്നെങ്കിലും മുകുന്ദന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. സിനിമ ചെയ്യാന്‍ പുതുതലമുറയിലെ പലരും തന്നെ സമീപിച്ചിരുന്നെങ്കിലും മുതിര്‍ന്ന സംവിധായകന്‍ ഹരികുമാര്‍ ഈ ആവശ്യവുമായി സമീപിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന സ്ത്രീ ശാക്തീകരണത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. വളരെ രസകരമായി ഇരുപത് മിനിറ്റില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷെ സമീപ കാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് സിനിമയുടെ പൂര്‍ണതിയിലേക്കെത്തിക്കുന്നത്’ -എം മുകുന്ദന്‍ പറഞ്ഞു.