ബാബരി മസ്ജിദ് തകർത്തിട്ട് അവർ എന്ത് നേടി? അന്ന് രാത്രിയാണ് ഞാൻ ആ വരികൾ എഴുതിയത്: കൈതപ്രം ദാമോദരൻ നമ്പൂതിരി

മലയാള സിനിമയിൽ നിരവധി പാട്ടുകൾക്ക് വരികളെഴുതിയ ഗാന രചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാള സംഗീത പ്രേമികൾ ഇന്നും ഓർത്തിരിക്കുന്ന മികച്ച പാട്ടുകൾ കൈതപ്രത്തിന്റേതായി ഉണ്ട്.

ഇപ്പോഴിതാ സംഗീത ജീവിതത്തിൽ തനിക്കുണ്ടായ അനുഭവങ്ങളും മറ്റും തുറന്നുപറയുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ബാബരി മസ്ജിദ് തകർത്ത ദിവസമാണ് വാത്സല്യം സിനിമയിലെ ‘അലയും കാറ്റിന്‍ ഹൃദയം..’ എന്നുതുടങ്ങുന്ന ഗാനം താൻ എഴുതിയത് എന്ന് കൈതപ്രം ഓർമ്മിക്കുന്നു. അതിലെ ‘രാമായണം കേൾക്കാതെയായി’ എന്ന വരികൾ എഴുതുമ്പോൾ താൻ വളരെ ദുഃഖകാരമായ ഒരു അവസ്ഥയിൽ ആയിരുന്നെന്നും കൈതപ്രം പറയുന്നു.

“വളരെ ദുഃഖകാരമായ ഒരു സമയമായിരുന്നു അത്. ബാബരി മസ്ജിദ് തകർത്ത ദിവസം ഡിസംബർ ആറിന് രാത്രിയാണ് ‘രാമായണം കേൾക്കാതെയായി’ എന്ന വരികൾ ഞാൻ എഴുതുന്നത്. ബാബരി മസ്ജിദ് തകർത്തതുകൊണ്ട് അവരെന്ത് നേടി? അതെന്നെ വളരെയധികം ബാധിച്ചിരുന്നു. എന്റെ വികാരങ്ങളുടെ പ്രതിഫലനം ആയിരുന്നു വാത്സല്യം സിനിമയിലെ ആ ഗാനം.

എന്റെ അച്ഛൻ ഇ. എം. എസ് നമ്പൂതിരിപാടിന്റെ വലിയ ആരാധകനായിരുന്നു. പക്ഷേ ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല. നല്ലൊരു മനുഷ്യൻ തെരഞ്ഞെടുപ്പിന് മത്സരിച്ചാൽ ഞാൻ അയാൾക്ക് വോട്ട് ചെയ്യും. ഞാൻ ആരേയും അന്ധമായി ആരാധിക്കുന്നില്ല.

കളിയാട്ടം, ദേശാടനം എന്നീ സിനിമകൾക്ക് ശേഷം എന്നെ ഹിന്ദുത്വ എഴുത്തുകാരനായി ലേബൽ ചെയ്തിരുന്നു. അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. എഴുത്ത് എന്റെ ജോലിയുടെ ഭാഗമാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും പരിപാടികൾക്ക് ഞാൻ പോകാറുണ്ട്. ” ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കൈതപ്രം തന്റെ രാഷ്ട്രീയത്തെ പറ്റി മനസ് തുറന്നത്.