ഡ്യൂപ്പിനെ കുറിച്ച് ചിന്തിക്കരുതെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു, ഇനി ഇതുപോലൊരു ഡാര്‍ക്ക് ക്രൈം പടം അദ്ദേഹം ചെയ്യില്ല: ലോകേഷ് കനരാജ്

തമിഴകം മാത്രമല്ല മലയാളി ആരാധകരും വിജയ് ചിത്രം ‘ലിയോ’യ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള എല്ലാ അപ്‌ഡേറ്റുകളും പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. ചിത്രത്തെ കുറിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

അപകടസാധ്യതയുള്ള സംഘട്ടനങ്ങള്‍ ധാരാളമുണ്ടായിട്ടും ഡ്യൂപ്പിന്റെ സഹായമില്ലാതെ വിജയ് അത് എല്ലാം ചെയ്തുവെന്നാണ് ലോകേഷ് പറയുന്നത്. ”ഈ സിനിമയില്‍ തനിക്ക് വേണ്ടി ഡ്യൂപ്പിനെ ഉപയോഗിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പൂജയുടെ അന്ന് കാരവനില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു.”

”എത്ര അപകടം പിടിച്ച രംഗമാണെങ്കിലും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. എന്നെക്കൊണ്ട് സാധിക്കില്ലെങ്കില്‍ ഞാന്‍ പറയാം, അത് വരെ ഡ്യൂപ്പിനെ കുറിച്ച് ചിന്തിക്കരുതെന്നും തറപ്പിച്ച് പറഞ്ഞു. ഫൈറ്റ് മാസ്റ്റേഴ്‌സ് വേണ്ടെന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. തന്റേതിന് പകരം വേറെ ആളുടെ കൈ കാണിച്ചാലും ആരാധകര്‍ കണ്ടുപിടിക്കുമെന്ന് ഞങ്ങളെ ഓര്‍മിപ്പിച്ചു.”

”ലൊക്കേഷനില്‍ ആണെങ്കിലും ദിവസവും അദ്ദേഹം കാര്‍ഡിയോ ചെയ്യും. ഷര്‍ട്ട് ഊരുന്ന സീനുണ്ടെങ്കില്‍ 30 ദിവസത്തിന് മുമ്പേ അറിയിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. 40 മിനിറ്റ് കാര്‍ഡിയോ ചെയ്യും. പുഷ്അപ്പ്, പുള്‍അപ്പ് ഒക്കെ എടുക്കും. കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ.”

”വിജയ് അണ്ണന് അദ്ദേഹത്തിന്റെ കംഫര്‍ട്ട് സോണില്‍ തുടരണമായിരുന്നെങ്കില്‍ ഈ പടം ചെയ്യാനായി എന്നെ വിളിക്കില്ലായിരുന്നു. ഇതുവരെ കാണാത്ത തരത്തില്‍ എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതൊക്കെ അദ്ദേഹം ചെയ്യുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.”

”ഇനി ലിയോ പോലത്തെ ഡാര്‍ക്ക് ക്രൈം പടം വിജയ് അണ്ണന്‍ ചെയ്യുമോ എന്നറിയില്ല. ഇതില്‍ ഗംഭീരമായി ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷമായി ഞങ്ങള്‍ ഈ കഥ ചര്‍ച്ച ചെയ്യുന്നു. അദ്ദേഹം ഇഷ്ടപ്പെട്ട് ചെയ്ത ചിത്രമാണിത്” എന്നാണ് ലോകേഷ് കനകരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.