ചാവേര്‍ ഒരു രാഷ്ട്രീയ സിനിമയല്ല, എങ്കിലും ശക്തമായ രാഷ്ട്രീയം സംവദിക്കുന്നു; അഭിപ്രായവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, റിവ്യൂ ഷെയർ ചെയ്ത് കുഞ്ചാക്കോ ബോബന്‍

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സംവിധായകനാണ് ടിനു പാപ്പച്ചൻ. ഇപ്പോഴിതാ നടൻ ജോയ് മാതിയുവിന്റെ തിരക്കഥയിൽ ടിനു സംവിധാനം ചെയ്ത ചിത്രമാണ് ചാവേർ. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ചിത്രത്തെക്കുറിച്ച് ശ്രദ്ദേയമായ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ചാവേര്‍ ഒരു രാഷ്ട്രീയ സിനിമയല്ല, എങ്കിലും ശക്തമായ രാഷ്ട്രീയം സംവദിക്കുന്നുണ്ട്. നല്ല സിനിമയാണെങ്കില്‍ റിവ്യു ചെയ്ത് ഡീഗ്രേഡ് ചെയ്യാന്‍ പറ്റില്ലായെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് സിനിമയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്.

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെയും അതിലൂടെ ഒളിച്ചു കടത്തപ്പെടുന്ന ജാതിയെയും സിനിമയാക്കിയാല്‍ അക്രമിക്കും എന്ന പതിവ് രീതിയാണ് ചാവേറിനെതിരെ നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. സിനിമയെ കുറിച്ചുള്ള രാഹുലിന്റെ അഭിപ്രായം കുഞ്ചാക്കോ ബോബനും പങ്കുവച്ചിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:


‘ചവറ് ബോംബ് പടം’! ഇത്തരത്തിലെ കുറേയധികം മോശം അഭിപ്രായം കേട്ട് റിലീസ് ദിനത്തില്‍ പോകാതിരുന്ന ചാവേര്‍ കണ്ടു. ‘ഒരു ചവര്‍ പടം’ എന്ന റിവ്യു മനസ്സില്‍ വെച്ച് തന്നെയാണ് തിയറ്ററില്‍ എത്തിയത്. ടിനുവിന്റെയും ജോയ് മാത്യുവിന്റെയും ബോംബ് അങ്ങ് കണ്ട് കളയാം എന്ന സാഹസ വിചാരം തന്നെ. പടം തുടങ്ങിയപ്പോള്‍ തന്നെ ടൈറ്റില്‍സ് എഴുതിക്കാണിക്കുമ്പോഴുള്ള മനോഹരായ ഗ്രാഫിക്ക് ദൃശ്യവിഷ്‌കാരം കണ്ടപ്പോള്‍ ഞാന്‍ കൂടെയുള്ളവരോട് പറഞ്ഞു ‘ആകെ ഇതാരിക്കും ടിനു ടച്ച്, അത് കലക്കിയെന്ന്’. സിനിമ മുന്നോട്ട് പോയി, മനോഹരമായ ഷോട്ട്‌സ്, ഗംഭീര ആംഗിള്‍, വന്യമനോഹരമായ പശ്ചാത്തല മ്യൂസിക്ക്. നല്ല കാസ്റ്റിംഗ്, ചാക്കോച്ചന്റെ മനോഹരമായ മേക്കോവറുകളില്‍ പുതിയത്, നല്ല റിയലിസ്റ്റിക്ക് സംഭാഷണങ്ങള്‍. അങ്ങനെ നന്നായി തന്നെ ഫസ്റ്റ് ഹാഫ് കഴിഞ്ഞു! തമ്മില്‍ത്തമ്മില്‍ ഞങ്ങള്‍ പറഞ്ഞു അപ്പോള്‍ സെക്കന്റ് ഹാഫാരിക്കും പാളിയത്! ശേ എന്നാലും നല്ല തുടക്കം കിട്ടിയിട്ടും എങ്ങനെയാരിക്കും രണ്ടാം പാദം പൊളിഞ്ഞത് എന്ന ആകാംഷയില്‍ പോപ്‌ക്കോര്‍ണുമായി വീണ്ടും അരണ്ട വെളിച്ചത്തിലേക്ക് …..

ഒന്നാം ഭാഗത്തെ വെല്ലുന്ന രണ്ടാം ഭാഗം. കാടിന്റെയും ഇരുട്ടിന്റെയുമൊപ്പം പതിയിരുന്നു ജിന്റോ ജോര്‍ജ്ജിന്റെ ക്യാമറയില്‍ പതിഞ്ഞ ഗംഭീര ഫയറ്റ് സീക്വന്‍സ്. അതിലെ ഒരു വാഹനാപകട സീനുണ്ട്, ആ വണ്ടി കരണം മറിയുന്നതിനൊപ്പം നമ്മളും മറിയുന്ന നമ്മുടെ ശരീരത്തും ചില്ലുകൊണ്ട് കയറുന്നത്ര പെര്‍ഫക്ഷന്‍! നിഷാദ് യൂസഫിന്റെ നല്ല എഡിറ്റിംഗ്, തെയ്യത്തെ ഒരു കഥാപാത്രത്തെ പോലെ കോര്‍ത്തിണക്കിയ ജസ്റ്റിന്റെ സംഗീതം. ചാക്കോച്ചനും പെപ്പയും അര്‍ജുനും സജിനും ദീപക്കും മനോജും അനുരൂപും ശക്തമായ സ്ത്രീ കഥാപാത്രമായി സംഗീതയും തൊട്ട് മരണവീട്ടില്‍ എടുത്ത് കൊണ്ട് വന്ന തളര്‍ന്നു കിടക്കുന്ന അമ്മുമ്മ വരെ ഗംഭീരമായി അഭിനയിച്ചു.. അത് പറഞ്ഞപ്പോഴാണ് ആ മരണവീട്ടിലെ സീനില്‍ ആ തോട്ടത്തിലെവിടെയോ നമ്മളും നിന്ന് കാണുന്നത്ര ഒറിജിനാലിറ്റി. ഒടുവില്‍ ഗംഭീരമായ ഫയറ്റോടു കൂടിയ ക്ലൈമാക്‌സ്. പിന്നെയും എന്താണ് സിനിമ മോശമായി വിലയിരുത്തപ്പെടുന്നത്?

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെയും അതിലൂടെ ഒളിച്ചു കടത്തപ്പെടുന്ന ജാതിയെയും സിനിമയാക്കിയാല്‍ ആ സിനിമയെ അക്രമിക്കും എന്ന പതിവ് രീതി തന്നെയല്ലേ? ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ഈടയ്ക്കും കിട്ടിയ അതേ വെട്ട് തന്നെയല്ലേ ചാവേറിനും കിട്ടുന്നത്! ഒരു പാര്‍ട്ടിയുടെ കൊടി കാണിക്കാതെ, മുദ്രാവാക്യം വിളിയില്ലാതെ, ഒരു സാദൃശ്യ ചിത്രം പോലും കാണിക്കാതെ യാഥാര്‍ത്ഥ്യത്തെ വിളിച്ചു പറയുമ്പോഴും ഇത് ഞങ്ങളെക്കുറിച്ചല്ലേ എന്ന് പറഞ്ഞ് ചാടി വെട്ടിയിടുന്നു സിനിമയെ.. ഇത് ഒരു രാഷ്ട്രീയ സിനിമയല്ല, എങ്കിലും ശക്തമായ രാഷ്ട്രീയം സംവദിക്കുന്നുണ്ട് മനോഹരമായി തന്നെ. നല്ല സിനിമയാണെങ്കില്‍ റിവ്യു ചെയ്ത് ഡീഗ്രേഡ് ചെയ്യാന്‍ പറ്റില്ലായെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ. OTTയില്‍ വന്നിട്ട് , ‘അയ്യോ ഇത്ര നല്ല ഒരു സിനിമയുടെ തിയറ്റര്‍ എക്‌സ്പിരിയന്‍സ് നഷ്ടമായല്ലോ’ എന്ന കുറ്റബോധം തോന്നാതിരിക്കണമെങ്കില്‍ പടം തിയറ്ററില്‍ പോയി കാണു. ടിനു പാപ്പച്ചന്റെയും-ജോയ് മാത്യുവിന്റെയും ‘ബോംബ്’ ആ കിണറ്റില്‍ കിടന്ന് നന്നായി പൊട്ടിയിട്ടുണ്ട്, അപ്പോള്‍ കിണറ്റില്‍ നിന്ന് പുറത്തേക്ക് തെറിച്ച പാമ്പിനെയും പഴുതാരയേക്കാളും വിഷമുള്ള ചില മനുഷ്യരുടെ വിഷത്തെ അതിജീവിച്ച് ചാവേര്‍ കാലത്തെ പൊരുതി തോല്പ്പിക്കും.”