ജോജുവിനെ വെറുതേ വിടൂ; ഓഫ് റോഡ് മത്സരം ഒരു കുടുംബത്തെ സഹായിക്കാന്‍ : ബിനു പപ്പു

വാഗമണ്‍ ഓഫ്‌റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരേ കെ എസ്യുവിന്റെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റേസ് നടന്ന സ്ഥലം ഉടമ, അതിന്റെ സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തത്. വാഹനത്തിന്റെ രേഖകള്‍ സഹിതം ആര്‍.ടി.ഓയ്ക്ക് മുന്നില്‍ ഒരാഴ്ചയ്ക്കകം നേരിട്ട് ഹാജരാകണമെന്നാണ് ജോജുവിനോട് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ ജോജുവിനെ വെറുതെ വിടണമെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സഹതാരമായ ബിനു പപ്പു.

കാരണം അത് ഒരു ചാരിറ്റി പരിപാടിക്ക് വേണ്ടിയാണു ജോജു ചെയ്തതെന്നും, മരണപെട്ടു പോയ ഓഫ് റോഡ് റേസര്‍ സുഹൃത്തിന്റെ സാമ്പത്തിക പരാധീനത തീര്‍ക്കാനായുള്ള പണം സ്വരൂപിക്കാന്‍ നടത്തിയ പരിപാടിയാണതെന്നും ബിനു പപ്പു പറയുന്നു. താനാണ് ജോജു ഡ്രൈവ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായതെന്നും, എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് തങ്ങള്‍ അത് ചെയ്തതെന്നും ബിനു പപ്പു വെളിപ്പെടുത്തുന്നു.

കോട്ടയത്ത് കൗണ്‍സിലര്‍ ആയിരുന്ന ആളായിരുന്നു മരണപെട്ടു പോയ ഓഫ് റോഡ് റേസര്‍ ജെവിന്‍ എന്നും ബിനു പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള സഹായധനത്തിനായി കേരളത്തിലെ എല്ലാ ഒഫീഷ്യല്‍ ഓഫ് റോഡ് റേസിംഗ് സംഘടനകളുടെയും സഹകരണത്തോടെ, ഒഫീഷ്യലായി സംഘടിപ്പിച്ച പരിപാടിയാണിതെന്നും ബിനു പപ്പു പറഞ്ഞു. കൃഷി സ്ഥലത്താണ് വണ്ടിയോടിച്ചതെന്നു പറയുന്നത് തെറ്റാണെന്നും, അവിടെ കൃഷിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.