'ഈ വേളയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാന്‍ തന്നെയാണ്'; നടന്‍ സുബീഷ് സുധിയെ കുറിച്ച് ലാല്‍ജോസ്

16 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ ആദ്യമായി നായകനാകാന്‍ ഒരുങ്ങി സുബീഷ് സുധി. സംവിധായകന്‍ ലാല്‍ജോസ് ആണ് ഈ വാര്‍ത്ത പങ്കുവച്ച് നടന് ആശംസകളുമായി എത്തിയിരിക്കുന്നത്. സുബീഷിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേളയില്‍ ഏറ്റവും സന്തോഷിക്കുന്നതും താന്‍ തന്നെയാണെന്നും ലാല്‍ജോസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

ലാല്‍ജോസിന്റെ കുറിപ്പ്:

സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ല്‍ ആണ്. ക്ലാസ്‌മേറ്റ്സ് എന്ന എന്റെ സിനിമയില്‍ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരില്‍ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തില്‍ പല സംവിധായകരുടെ സിനിമകളില്‍ സുബീഷ് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

സിനിമയിലേക്ക് പ്രവേശിച്ച് 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തില്‍ നായക വേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേളയില്‍ ഏറ്റവും സന്തോഷിക്കുന്നതും ഞാന്‍ തന്നെയാവും.

നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി.വി എന്നിവര്‍ ചേര്‍ന്നാണ്. കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പിന്നീട് പുറത്തു വിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റു പിന്മാറാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ എല്ലാവിധ സ്‌നേഹവും ആശംസകളും നേരുന്നു.