മറ്റുള്ളവര്‍ വന്‍തുക ചോദിച്ചപ്പോള്‍ എന്തെങ്കിലും തന്നാല്‍ മതിയെന്നാണ് സേവാഭാരതിക്കാര്‍ പറഞ്ഞത്, അതുകൊണ്ടെന്താ കുഴപ്പം: മേപ്പടിയാന്‍ വിവാദത്തില്‍ കുണ്ടറ ജോണി

ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാനുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. സിനിമയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചെന്നും, നായകന്‍ നിലവിളക്കു കത്തിച്ചെന്നുമൊക്കെയായിരുന്നു വിവാദത്തിന്റെ കാതല്‍. ഇതിന് മറുപടിയുമായി സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നടന്‍ കുണ്ടറ ജോണിയും സംഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്. മറ്റ് ആംബുലന്‍സുകാരെല്ലാം വലിയ റേറ്റ് ചോദിച്ചപ്പോള്‍, എന്തെങ്കിലും തന്നാല്‍ മതിയെന്ന് പറഞ്ഞ് സേവാഭാരതിക്കാര്‍ തന്നെയാണ് നിര്‍മ്മാതാക്കളെ ബന്ധപ്പെട്ടതെന്ന് ജോണി പറയുന്നു.’ആംബുലന്‍സ് പത്ത് പതിനഞ്ച് ദിവസം അവിടെ വേണമായിരുന്നു. എന്റെ ഷോട്ട് എപ്പോഴാണ് എടുക്കുന്നതെന്ന് പറയാന്‍ പറ്റാത്തതുകൊണ്ടാണ് അത് കരുതിയത്. അവിടെയുള്ള മറ്റ് ആംബുലന്‍സുകാരെല്ലാം വലിയ റേറ്റാണ് ചോദിച്ചത്. കാരണം സിനിമയല്ലേ? ഭയങ്കര വാടക ചോദിച്ചു.

ആ സമയത്താണ് സേവാഭാരതിക്കാര്‍ ഇങ്ങോട്ട് വന്ന് ബന്ധപ്പെട്ടത്. ഞങ്ങളുടെ ഏഴെട്ട് വണ്ടികള്‍ ഓട്ടമൊന്നുമില്ലാതെ ചുമ്മാതെ കിടക്കുവാണ്. നിങ്ങള്‍ ഏതെങ്കിലും വണ്ടിയെടുത്തോ എന്ന് അവര്‍ പറഞ്ഞു. ഡ്രൈവര്‍ക്ക് എന്തെങ്കിലും കൊടുക്കുക, അവസാനം ഇഷ്ടമുള്ളതെന്തെങ്കിലും തന്നാല്‍ മതിയെന്ന് അവര്‍ പറഞ്ഞു.

Read more

അല്ലാതെ സേവാഭരതിയും പടത്തിന്റെ പ്രൊഡ്യൂസര്‍മാരുമായിട്ട് ഒരു ബന്ധവുമില്ല.പിന്നെയുള്ള വിവാദം ഉണ്ണി മുകുന്ദന്‍ നിലവിളക്കു കത്തിച്ചതായിരുന്നു. അതുകൊണ്ടെന്താ കുഴപ്പം?. ഹിന്ദുക്കള്‍ മാത്രമാണോ ക്രിസ്ത്യന്‍സ് കത്തിക്കുന്നില്ലേ? ഒരു സംഭവത്തിന്റെ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തിയിട്ടല്ലേ തുടങ്ങുന്നത്. അതിലെന്താണ് തെറ്റ്?’ – കുണ്ടറ ജോണി ചോദിക്കുന്നു.