'എന്റെ ക്ലീഷേ സ്വപ്നങ്ങക്ക് അനുസരിച്ചുള്ള ഒരാളെയല്ല ഞാന്‍ കെട്ടിയത്, പാട്ടു പാടിയാല്‍ ഡിവോഴ്‌സ് ചെയ്യാന്‍ തോന്നും അതാണ് സ്ഥിതി'

നടന്‍ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും പതിനഞ്ചാം വിവാഹ വാര്‍ഷികമായിരുന്നു അടുത്തിടെ. കൊറോണ ഭീതിയിലാണെങ്കിലും ഇസ വന്നതിനുശേഷമുള്ള ആദ്യ വിവാഹ വാര്‍ഷികം എന്ന നിലയില്‍ ആ ദിനം ഇരുവര്‍ക്കും ഏറെ സ്‌പെഷ്യലായിരുന്നു. ഇപ്പോഴിതാ പ്രിയ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനെ കുറിച്ച് കുഞ്ചാക്കോ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

“നീണ്ട മുടി… വലിയ കണ്ണുകള്‍… ശാലീനസുന്ദരി, രാവിലെ ചായയുമായി ഉണര്‍ത്താന്‍ വരണം, വൈകുന്നേരം മടിയില്‍ കിടത്തി പാട്ടു പാടിത്തരണം… എന്നൊക്കെയായിരുന്നു ഭാവിവധുവിനെ കുറിച്ചുള്ള എന്റെ ക്ലീഷേ സ്വപ്നങ്ങള്‍. എന്നാല്‍ അങ്ങനെ ഒന്നുമുള്ള പെണ്‍കുട്ടിയെയല്ല ഞാന്‍ കെട്ടിയത്. നീണ്ട മുടി ഇല്ല, ചായ ഇടാന്‍ അറിയില്ല, പാട്ടു പാടിയാല്‍ ഡിവോഴ്‌സ് ചെയ്യാന്‍ തോന്നും അതാണ് സ്ഥിതി… പക്ഷേ, ജീവിതത്തില്‍ അതില്‍ ഒന്നുമല്ല കാര്യം എന്ന് ഭാര്യ പ്രിയ എന്നെ പഠിപ്പിച്ചു.”

“തിരുവനന്തപുരത്ത് നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന കാലത്താണ് പ്രിയയെ ആദ്യമായി കാണുന്നത്. അന്ന് പങ്കജ് ഹോട്ടലിലാണ് ഞാന്‍ താമസിച്ചത്. ഒരു ദിവസം എന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ മാര്‍ ഇവാനിയോസ് കോളേജിലെ കുറെ പെണ്‍കുട്ടികള്‍ റിസപ്ഷനില്‍ വന്നു. ഞാനോരോ കുട്ടികളോടും പേര് ചോദിച്ച് പുഞ്ചിരി സമ്മാനിച്ച് ഓട്ടോഗ്രാഫ് നല്‍കി. അതില്‍ വിടര്‍ന്ന കണ്ണുകളുള്ള ഒരു കുട്ടി എന്റെ കണ്ണില്‍ ഉടക്കി. അന്നുമുതല്‍ ആ കുട്ടിയോട് എന്തോ ഒരു ആകര്‍ഷണം എന്നില്‍ ഉണ്ടായിരുന്നു.”

“കുറെ നാളുകള്‍ക്കുശേഷം എന്റെ മൊബൈലിലേക്ക് അവളുടെ വിളി വന്നു. നിര്‍മ്മാതാവായ ഗാന്ധിമതി ബാലന്റെ മകളുടെ സുഹൃത്താണ് പ്രിയ. എന്റെ നമ്പര്‍ അവിടെ നിന്നാണ് അവള്‍ സംഘടിപ്പിച്ചത്. പിന്നീട് നിരന്തരം വിളിയായി, അങ്ങനെയാണ് ഞങ്ങളുടെ ബന്ധം വളര്‍ന്നത്.” സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ പറഞ്ഞു.