ഇന്നത്തെ കാലത്ത് വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണ്: കെ.ആര്‍ മീര

ഇന്നത്തെ കാലത്ത് വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണെന്ന് എഴുത്തുകാരി കെ.ആര്‍ മീര. പൗരത്വ ഭേദഗതിയ്ക്കെതിരേയും ശബരിമല സ്ത്രീ പ്രവേശന വിധിയെ അനുകൂലിച്ചോ എന്തെങ്കിലും പറയുന്ന എഴുത്തുകാരികള്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ മറ്റൊരു വിഷയം വരുമ്പോള്‍ അവരെന്തെങ്കിലും മൊഴിഞ്ഞോ എന്നാണ് ചോദ്യമെന്നും അങ്ങനെ മൊഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതിന്റെ മാതൃകയാണ് വിജയ് എന്നും കെ.ആര്‍ മീര പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മീര.

“ഈ അടുത്ത കാലത്ത് ഒരു യുവ എം.എല്‍.എ, കെ.ആര്‍ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി. ഞങ്ങള്‍ തമ്മില്‍ ഫെയ്സ്ബുക്കില്‍ ഒരു വെര്‍ബല്‍ യുദ്ധമുണ്ടായി. ഈ മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതില്‍ പരിഹാസവും പുച്ഛവുമുണ്ട്. ആ ചോദ്യം എന്നെപ്പോലൊരു സ്ത്രീയോട്, ഒരു എഴുത്തുകാരിയോട് മാത്രമേ ചോദിക്കൂ. പുരുഷന്മാരോട് ചോദിക്കില്ല. ശബരിമല സ്ത്രീപ്രവേശന വിധിയില്‍ നമ്മുടെ ആണെഴുത്തുകാര്‍ എന്തെങ്കിലും മോഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല.”

“പൗരത്വ ഭേദഗതി നിയമത്തില്‍ ഇവിടുത്തെ ആണെഴുത്തുകാര്‍ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. കാരണം ഒന്നും അവര്‍ മൊഴിഞ്ഞിട്ടില്ല. വളരെ മുതിര്‍ന്ന എഴുത്തുകാര്‍ മൊഴിഞ്ഞിട്ടുണ്ട്. ജൂനിയേഴ്സ് ആയിട്ടുള്ള ചില എഴുത്തുകാരും മൊഴിഞ്ഞിട്ടുണ്ട്. നഷ്ടപ്പെടാന്‍ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്ന ഒരെഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അവര്‍ മൊഴിയാനിത്തിരി ബുദ്ധിമുട്ടാണ്.”

“തമിഴ് സിനിമാ താരം വിജയ്യുടെ മാതൃക നമുക്ക് മുന്നില്‍ ഉണ്ട്. നടന്‍ വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണ് എന്ന് ഞാന്‍ ഇന്നത്തെ സംവാദത്തില്‍ ഓര്‍മിപ്പിച്ചിരുന്നു. അതാണ് സുരക്ഷിതം. മൊഴിയുന്നത് വളരെ അപകടമാണ്. ഈ മൊഴിയുമ്പോള്‍, പ്രത്യേകിച്ച് ഫെയ്സ്ബുക്കില്‍ മൊഴിയുമ്പോള്‍ ഒരുപാട് വെല്ലുവിളികളും ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വരും.”

“നിങ്ങളുടെ പേരിന്റെ അക്ഷരം മാറ്റും, തെറിക്കു പകരം നിങ്ങളുടെ പേരാക്കി മാറ്റും, ഇതൊക്കെ കണ്ട് നിങ്ങള്‍ വേദനിക്കും എന്ന് വിചാരിച്ച് അവര്‍ സന്തോഷിക്കും. നമ്മളെ കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത എന്താണ് കാര്യം എന്നു പോലും അറിയാത്ത ആളുകള്‍ ആക്രമിക്കും. നമ്മുടെ നാല് തലമുറയിലുള്ള ആളുകളെ ചികഞ്ഞെടുത്ത് ആക്രമിക്കും. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് മാത്രമേ ഇന്നത്തെ കാലത്ത് മൊഴിയാന്‍ പറ്റുകയുള്ളൂ,” കെ.ആര്‍ മീര പറഞ്ഞു