ആറ് മാസം കൊണ്ട് ഞാന്‍ തീര്‍ന്നു കിട്ടുമെന്ന് കരുതിയവരുണ്ട്, എന്റെ കൈയില്‍ നിന്ന് പൈസ മേടിച്ചവരൊക്കെ കരുതുന്നത് അങ്ങനെയാണ്: കൊല്ലം തുളസി

തനിക്ക് കാന്‍സറാണെന്നറിഞ്ഞ സമയത്ത് ജീവിതത്തില്‍ പലരുടെയും യഥാര്‍ത്ഥ മുഖം കാണാനായെന്ന് നടന്‍ കൊല്ലം തുളസി. ആ സമയത്തായിരുന്നു തന്നെ ഉപേക്ഷിച്ച് ഭാര്യ ഇറങ്ങിപ്പോയതെന്നും ബന്ധുക്കള്‍ അകന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കൊല്ലം തുളസിയുടെ വാക്കുകള്‍
ദാമ്പത്യ ജീവിതത്തില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നതിനോടൊന്നും ഭാര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കന്മഴ പെയ്തപ്പോള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ആ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ശരീരത്തില്‍ ഒരു തടിപ്പ് ഞാന്‍ തിരിച്ചറിഞ്ഞത്. അത് കണ്ടപ്പോള്‍ അത് കാന്‍സറാണെന്നാണ് തോന്നിയത്. നാലാമത്തെ സ്റ്റേജായിരുന്നു.’

‘കേട്ടപ്പോള്‍ തളര്‍ന്നുപോയി. സിനിമയും സീരിയലുകളുമൊക്കെ ചെയ്തിരുന്ന സമയമായിരുന്നു അത്. ആദ്യം പേടിച്ചെങ്കിലും പിന്നീടൊരു ധൈര്യം വന്നു. കീമോ ഒക്കെ ചെയ്തെങ്കിലും എനിക്ക് മുടിയൊന്നും പോയിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ക്യാന്‍സറില്‍ നിന്നും മുക്തനായി. എങ്കിലും ചെക്കപ്പ് ചെയ്യുന്നുണ്ട്. 21 ദിവസം ഇടവിട്ടുള്ള 6 കീമോയായിരുന്നു ചികിത്സ. ആറ് മാസം കൊണ്ട് ഞാന്‍ തീര്‍ന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു. എന്റെ കൈയ്യില്‍ നിന്ന് പൈസ മേടിച്ചവരൊക്കെ അങ്ങനെയാണ് കരുതുന്നത് ഇപ്പോഴും. അയാള്‍ തട്ടിപ്പോവുമെടോ… കുറച്ച് കഴിഞ്ഞ് കൊടുത്താല്‍ മതി എന്ന് ചിലരൊക്കെ പറയുന്നത് ഞാന്‍ കേട്ടിരുന്നു.’