ടാക്‌സ് വെട്ടിപ്പ് അംഗീകരിക്കാനാവില്ല, ഇത് ചെയ്യുന്നതിന് മുമ്പ് നിങ്ങളെ സഹായിച്ച സാധാരണക്കാരെ ഓര്‍ക്കാമായിരുന്നു; വിജയ്‌ക്ക് എതിരെ നടി

വിജയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി കസ്തൂരി ശങ്കര്‍. അഴിമതിക്ക് എതിരെയുള്ള സിനിമകളില്‍ അഭിനയിച്ചാണ് വിജയ് ആരാധകരെ സമ്പാദിച്ചത്. ഈ ആരാധകര്‍ ടിക്കറ്റ് എടുക്കുന്നതു കൊണ്ടാണ് തനിക്ക് ആഡംബര കാര്‍ വാങ്ങാന്‍ കഴിഞ്ഞതെന്ന് വിജയ് ഓര്‍ക്കണമായിരുന്നുവെന്ന് കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.

“വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതു കൊണ്ടും സിനിമ കാണുന്നതു കൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കാമായിരുന്നു.”-കസ്തൂരി ട്വീറ്റിലൂടെ പറയുന്നു.

2012 ലാണ് വിജയ് ഇംഗ്ലണ്ടില്‍ നിന്നും റോള്‍സ് റോയ്സിന്റെ ഗോസ്റ്റ് സീരിസില്‍ പെട്ട കാര്‍ ഇറക്കുമതി ചെയ്തത്. ഒമ്പത് കോടിയോളം രൂപ മുതല്‍ മുടക്കുള്ള കാറിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നടനെതിരെ പിഴ ഈടാക്കിയത്.

സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ജീവിതത്തില്‍ വെറും റീല്‍ ഹീറോയാകരുത് എന്നും സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടന്‍മാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ സാധിക്കുകയില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അദ്ധ്യക്ഷനാകുന്ന ബെഞ്ച് അറിയിച്ചു. പിഴയായി ഒരു ലക്ഷം രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.