കുറേയേറെ സന്തോഷിച്ചാല്‍ അല്‍പ്പം ദുഃഖിക്കേണ്ടി വരുമോ, ചിലര്‍ക്ക് വന്നേക്കാം ആ കൂട്ടത്തിലുള്ള ആളാണ് ഞാന്‍: കണ്ണന്‍ സാഗര്‍

വൈറല്‍ പനിയെ നിസ്സാരമായി കണക്കാക്കരുതെന്ന് നടന്‍ കണ്ണന്‍ സാഗര്‍. സ്വയം സൂക്ഷിക്കുക എന്നതാണ് ഏവരും ചെയ്യേണ്ടതെന്നും പനി പിടിച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഷൂട്ടിങ് വര്‍ക്കുകള്‍ പലതും ഇത് മൂലം മുടങ്ങിയെന്നും കണ്ണന്‍ പറയുന്നു.

കണ്ണന്‍ സാഗറിന്റെ വാക്കുകള്‍:

കുറേയേറെ സന്തോഷിച്ചാല്‍ അല്‍പ്പം ദുഃഖിക്കേണ്ടി വരുമോ, ചിലര്‍ക്ക് വന്നേക്കാം ആ കൂട്ടത്തിലുള്ള ആളാണ് ഞാന്‍. ജിബു ജേക്കബ് സംവിധാനം നിര്‍ഹിച്ച് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ‘മേ ഹും മൂസ’ എന്ന ചിത്രത്തില്‍ എനിക്കും ഒരവസരം വന്നു, പതിനൊന്നു ദിവസം ഞാന്‍ ഈ ചിത്രത്തിലെ ഒരു കഥാപാത്രമായി നിറഞ്ഞു നിന്നു. ഇതാണ് എന്റെ സന്തോഷം.

അവസാന ദിവസം അഴീക്കോട് ബീച്ചില്‍ പാട്ട് സീന്‍ എടുക്കുന്നത് കാണാന്‍ പോയി. ഒരാവശ്യവും ഇല്ലാതെ ചുമ്മാ ബീച്ചില്‍ ചുറ്റികറങ്ങി, അന്ന് രാത്രിയില്‍ എന്റെ ഒരു സീനും കൂടി കഴിഞ്ഞു ഞാന്‍ പാക്കപ്പ് ആയി. ആ ചിത്രത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന സകല ചേട്ടന്മാരോടും കെട്ടിപിടിച്ചു തന്നെ യാത്രപറഞ്ഞു. ഒരു വല്ലാത്ത വിഷമം തോന്നി, എന്റെ ടൂവീലറില്‍ ഞാന്‍ നാട്ടിലേക്ക് പോന്നു.

പിറ്റേദിവസം മുതല്‍ ദേഹത്തു വേദനയും പനിയും കഫക്കെട്ടും തലവേദനയും. ആകെ ഒരു വല്ലായ്ക, വേറെ വര്‍ക്ക് വന്നിരുന്നു അതും ക്യാന്‍സല്‍. ഞാന്‍ പറഞ്ഞു വന്നത് പ്രകൃതിയുടെ കാലാവസ്ഥ വ്യതിയാനം നല്ലതുപോലെ ബാധിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവര്‍ മഴയത്തിറങ്ങുമ്പോഴും, ബീച്ചിലോ, വെളിയിലോ ഏതൊരു ആവശ്യത്തിന് ഇറങ്ങുമ്പോഴും നിസ്സാരമായി കാണരുത്, വൈറല്‍ പനിയെന്നു പറഞ്ഞാലും ഇത് വന്നാല്‍ നല്ലത് പോലെ ദോഷം ചെയ്യും.

ഞാന്‍ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലാണ് പോയത്. എന്തിനാ വന്നത് എന്ന ഒരു ചോദ്യം മാത്രം, പനിയാണ് എന്നു ഞാനും പറഞ്ഞു. ഒരു ചീട്ടില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു മരുന്നും വാങ്ങി അതുമായി വീട്ടിലേയ്ക്ക്. രണ്ടു ദിവസം മരുന്ന് കഴിച്ചു, പനി എന്റെ ഉള്ളില്‍ കിടന്നു താണ്ഡവമാടി. ഇന്നലെ രാത്രിയില്‍ ഞാന്‍ ചങ്ങനാശ്ശേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ഒരു വില്ലന്‍ കഥാപാത്രത്തെ പോലെ ‘ബില്ല് ‘ കടന്നു വരുന്നതും കാത്തു ഇന്നു മുതല്‍ പ്രതീക്ഷയില്‍. സൂക്ഷിക്കുക പനി നിസാരക്കാരനല്ല.