മോഹൻലാൽ എന്ന താരത്തെ മാക്സിമം ബൂസ്റ്റ് ചെയ്യുക എന്നതിനപ്പുറത്തേക്ക്, ഐഡിയോളജിയോ ഫാസിസ്റ്റ് ചിന്താഗതിയോ അവർ നോക്കിയില്ല:കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

ഇപ്പോഴിതാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമകളോടുള്ള വിമർശനങ്ങൾ തുറന്നു പറയുകയാണ് കമൽ. രഞ്ജിത്ത് അന്നത്തെ കാലത്ത് തമ്പുരാൻ സിനിമകൾ എടുക്കുമ്പോൾ താൻ കുറ്റം പറയാറുണ്ട് എന്നാണ് കമൽ പറയുന്നത്. മോഹൻലാൽ എന്ന താരത്തെ മാക്സിമം ബൂസ്റ്റ് ചെയ്യുക എന്നതിനപ്പുറത്തേക്ക് അന്ന് മറ്റൊന്നും അവർ നോക്കിയിരുന്നില്ല എന്നും കമൽ പറയുന്നു.

“രഞ്ജിത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്. അന്ന് രഞ്ജി ഈ തമ്പുരാൻ സിനിമകളൊക്കെ എടുക്കുമ്പോൾ ഞാൻ കുറ്റം പറയുമായിരുന്നു. നീ എന്താണ് ഈ കാണിക്കുന്നത് എന്ന് ഞാൻ ചോദിക്കും. ഞാൻ അതിനെ കുറിച്ച് ആലോചിച്ചിട്ട് തന്നെയാണ് പറഞ്ഞത്. ഇതിൻ്റെ ഒരു രാഷ്ട്രീയത്തെ കുറിച്ചെല്ലാം എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.

അതെന്റെ മനസിൽ ഉള്ളത് കൊണ്ട് തന്നെയാണ് പറയുന്നത്. പക്ഷെ അന്നതൊന്നും ഓർത്തിട്ടേയില്ല. രഞ്ജിത്ത് ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കുന്നുണ്ടല്ലോ, പക്ഷെ അന്നവൻ ഇതൊന്നും ഉദ്ദേശിച്ചിട്ടേയില്ല.

മോഹൻലാൽ എന്ന താരത്തെ മാക്‌സിമം ബൂസ്റ്റ് ചെയുക എന്നതിനപ്പുറത്ത് അതിന്റെ ഐഡിയോളജിയോ അതിൻ്റെ ഫാസിസ്റ്റ് ചിന്താഗതിയോയൊന്നും അന്നവർ നോക്കിയിട്ടില്ല. അത് ഞങ്ങൾ അന്നും സൂചിപ്പിക്കുമായിരുന്നു.” എന്നാണ് റിപ്പോർട്ടറിനോട് കമൽ പറഞ്ഞത്.