കണ്ണന്‍ മോതിരം ഇട്ട് പ്രൊപ്പോസ് ചെയ്തപ്പോള്‍ പിന്നില്‍ ആനയുടെ ചിന്നംവിളി, ഒന്നിച്ചുള്ള ഓട്ടത്തില്‍ മറുപടി പോലും കൊടുത്തില്ല: തരിണി

കാളിദാസ് ആദ്യം മോതിരമിട്ട് പ്രൊപ്പോസ് ചെയ്തപ്പോള്‍ താന്‍ ഓടിക്കളഞ്ഞുവെന്ന് തരിണി കലിംഗരായര്‍. ഈയടുത്തായിരുന്നു മലയാളത്തിന്റെ പ്രിയ താരം കാളിദാസ് ജയറാമും മോഡലായ തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. തരിണിയെ ആദ്യമായി പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചാണ് കാളിദാസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മനസഗുഡിയിലാണ് തരിണിയുടെ നാട്. മഞ്ഞ് കൂട്ടിനെത്തിയ വഴിയിലൂടെ നിങ്ങുമ്പോള്‍ സിനിമയിലെന്ന പോലെ ഒരു രംഗം താന്‍ പ്ലാന്‍ ചെയ്തു. മസനഗുഡിയില്‍ എത്തുന്നു. കാട്ടില്‍ ട്രക്കിംഗിന് പോകുന്നു.

ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷത്തില്‍ മോതിരം സമ്മാനിച്ച് തരിണിയെ പ്രൊപ്പോസ് ചെയ്യുന്നു എന്നായിരുന്നു പ്ലാന്‍ എന്നാണ് കാളിദാസ് പറയുന്നത്. എന്നാല്‍ ഈ പ്ലാനില്‍ സംഭവിച്ച ട്വിസ്റ്റിനെ കുറിച്ചാണ് തരിണി വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ നാലിന് ആയിരുന്നു വിവാഹനിശ്ചയം.

അതിന് രണ്ടു മാസം മുമ്പായിരുന്നു ആ യാത്ര. നല്ല ഡ്രസ് ഒക്കെ എടുത്തോ കുറച്ച് ഫോട്ടോസ് എടുക്കാമെന്ന് കണ്ണന്‍ പറഞ്ഞെങ്കിലും ആളുടെ മനസിലെ തിരക്കഥ മനസിലായിരുന്നില്ല. കാട്ടിനുള്ളിലൂടെ നടന്ന് ഒരു വലിയ ആല്‍മരത്തിന് താഴെ എത്തിയപ്പോള്‍ കണ്ണന്‍ പെട്ടെന്നു നിന്നു. ഒന്നും മിണ്ടാതെ ചിരിയോടെ മോതിരം കയ്യിലിട്ടു തന്നു.

ഒരു നിമിഷത്തേക്ക് എനിക്ക് ഒന്നും പറയാന്‍ പോലും കഴിഞ്ഞില്ല. പെട്ടെന്നാണ് പിന്നില്‍ ആനയുടെ ചിന്നം വിളി കേട്ടത്. അതോടെ ഓട്ടമായിരുന്നു എന്നാണ് തരിണി പറയുന്നത്. മോതിരമിട്ട ശേഷം ഒരുമിച്ചുള്ള ആ ഓട്ടം യെസ് ആയി തന്നെ താന്‍ കരുതിയെങ്കിലും ശരിക്കുള്ള മറുപടി കിട്ടിയത് പിന്നീട് ആണ് എന്നാണ് കാളിദാസ് പറയുന്നത്.