'18 വര്‍ഷമായി വിനീതിനെ പാടാന്‍ വിളിക്കുന്നുണ്ടെങ്കില്‍ കഴിവുള്ളത് കൊണ്ട് തന്നെയാണ്'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൈലാസ് മേനോന്‍

വിനീത് ശ്രീനിവാസന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. വിനീതിന്റെ സംഗീതം അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നും ആരോപിച്ച് റെജി ലൂക്കോസ് എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

ഈ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. ഇതിന് മറുപടിയുമായാണ് കൈലാസ് മേനോന്റെ കുറിപ്പ്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വേഗമേറിയ പാട്ടുകാരനാണ് വിനീത്. 18 വര്‍ഷമായി സംഗീത സംവിധായകര്‍ അദ്ദേഹത്തെ പാടാന്‍ വിളിക്കുന്നുണ്ടെങ്കില്‍ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ് എന്നാണ് കൈലാസ് കുറിച്ചിരിക്കുന്നത്.

കൈലാസ് മേനോന്റെ കുറിപ്പ്:

ആദ്യമായി വിനീതിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത് 3 മാസം മുമ്പാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂര്‍ പോലും എടുക്കാതെ പാടി തീര്‍ത്തു.. ഞാന്‍ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ റെക്കോര്‍ഡിങ് സെഷന്‍ ആയിരുന്നു അത്. പാടുന്ന ഭൂരിഭാഗം ടേക്കുകളും പെര്‍ഫെക്റ്റ് ആയിരുന്നു എന്നത് കൊണ്ടാണ് അത്രയും വേഗം റെക്കോര്‍ഡിങ് കഴിഞ്ഞത്.

സിനിമ മേഖലയിലെ ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വച്ച് ഒന്നോ രണ്ടോ മൂന്നോ പാട്ടുകള്‍ പാടാം, പക്ഷെ 18 വര്‍ഷമായി സംഗീത സംവിധായകര്‍ അദ്ദേഹത്തെ പാടാന്‍ വിളിക്കുന്നുണ്ടെങ്കില്‍ കഴിവ് എന്നൊരു സംഭവം ഉള്ളത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉള്ളത് കൊണ്ടും കൂടിയാണ്.