നിരാശപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു: ജൂഡ് ആന്തണി ജോസഫ്

ഓസ്കർ ചുരുക്ക പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘2018 എവരിവൺ ഈസ് ഹീറോ’ എന്ന ചിത്രത്തിന് ഇടം നേടാനാവാത്തതിൽ പ്രേക്ഷകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.

“15 സിനിമകളുടെ ചുരുക്കപ്പെട്ടികയിലേക്ക് ഇടം നേടാനായില്ല. നിരാശപ്പെടുത്തിയതിന് എന്നെ പിന്തുണച്ചവരോട് ക്ഷമ ചോദിക്കുന്നു. ഓസ്കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നു.

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂർവ നേട്ടമാണ്. നിർമാതാക്കള്‍ക്കും, കലാകാരന്മാർക്കും, ടെക്നീഷന്മാർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി” എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജൂഡ് പറയുന്നത്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 2018 ലെ പ്രളയം. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നിവയാണ് ഓസ്കാർ എൻട്രി നേടിയ മറ്റ് മലയാള ചിത്രങ്ങൾ.

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപട്ടികയിൽ ഇടം പിടിച്ച സിനിമകൾ-
പെർഫെക്റ്റ് ഡേയ്‌സ് (ജപ്പാൻ)
ഫാളൻ ലീവ്സ് (ഫിൻലാൻഡ്)
ടോട്ടം (മെക്സിക്കോ)
ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ)
അമേരിക്കാറ്റ്സി (അർമേനിയ)
ദി പ്രോമിസ്‌ഡ് ലാൻഡ് (ഡെൻമാർക്ക്)
ദ ടേസ്റ്റ് ഓഫ് തിങ്സ് (ഫ്രാൻസ്)
ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ)
സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ)
ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ)
20 ഡേയ്‌സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ)
സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ)
ടീച്ചേഴ്സ് ലോഞ്ച് (ജർമനി)
ഗോഡ്‌ലാൻഡ് (ഐസ്ലാൻഡ്)
ലോ ക്യാപിറ്റാനോ (ഇറ്റലി)