മൂന്നുവട്ടം സിനിമ നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു, പ്രധാന താരം മരിച്ചു, കൃത്രിമ മഴ പെയ്യിക്കേണ്ടി വന്നു..: ജൂഡ് ആന്തണി

‘2018’ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞ് ജൂഡ് ആന്തണി. ഒരുപാട് രാത്രികളില്‍ കൃത്രിമമഴ പെയ്യിച്ച് വെള്ളത്തില്‍ നിന്നാണ് മിക്കവാറും ഭാഗങ്ങള്‍ ചിത്രീകരിച്ചത്. കോവിഡ് പ്രതിസന്ധി ബാധിച്ചു, പ്രധാന താരം അന്തരിച്ചു എന്നൊക്കെയാണ് ജൂഡ് പറയുന്നത്.

120 ഓളം കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ട്, അവരെല്ലാം നമുക്കറിയുന്ന അഭിനേതാക്കള്‍ തന്നെയാണ്. എല്ലാവരും ഒരേമനസ്സോടെ ഒന്നിച്ചു നിന്നതു കൊണ്ടുമാത്രം സാധ്യമായ സിനിമയാണിത്. ഒരുപാട് രാത്രികളില്‍ കൃത്രിമമഴ പെയ്യിച്ച് വെള്ളത്തില്‍ നിന്നാണ് മിക്കവാറും ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

സിനിമയിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വി.പി ഖാലിദ് ഇക്ക ഷൂട്ടിംഗിനിടെ മരിച്ചു. അത് വലിയ വിഷമമായി. അതുപോലെ കോവിഡ് പ്രതിസന്ധി വന്നു. അങ്ങനെ പല പല തടസ്സങ്ങള്‍. മൂന്നുവട്ടം സിനിമ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.

അപ്പോഴും എന്റെയൊരു വാശിയായിരുന്നു ഈ സിനിമ പൂര്‍ത്തിയാക്കണമെന്നത്. മലയാളിക്ക് പുതുമയുള്ളൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കും 2018 സമ്മാനിക്കുക. കേരളത്തിന് അഭിമാനിക്കാവുന്ന സിനിമയായി ഇത് മാറുമെന്ന് ഉറപ്പുണ്ട് എന്നാണ് ജൂഡ് ആന്തണി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മെയ് 5ന് ആണ് 2018 തിയേറ്ററുകളില്‍ എത്തുന്നത്. ടൊവിനോ, കുഞ്ചാക്കോ ബോബന്‍, നരൈന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ഷെബിന്‍ ബെന്‍സണ്‍, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തിലെത്തുന്നുണ്ട്.